- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷം: ഇ.പി ജയരാജനെതിരായ കേസ് എഴുതി തള്ളുന്നു; ഇ.പി അക്രമം നടത്തിയതിന് തെളിവില്ലെന്ന് വലിയതുറ പൊലീസിന്റെ റിപ്പോർട്ട്; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാർക്ക് നോട്ടിസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാൻ നീക്കം. ജയരാജൻ അക്രമം നടത്തിയതിന് തെളിവില്ലെന്നാണ് വലിയതുറ പൊലീസിന്റെ റിപ്പോർട്ട്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. അതേ സമയം മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഈ വരുന്ന ജൂൺ 12ന് ഒരു വർഷം തികയുമ്പോൾ പോലും ചാർജ് ഷീറ്റ് നൽകാൻ പൊലീസിന് സാധിച്ചിട്ടില്ല.
2022 ജൂണിൽ വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് വലിയതുറ പൊലീസ് കേസെടുത്തത്. ഈ കേസ് എഴുതി തള്ളാനാണ് പൊലീസ് നീക്കം.

വലിയതുറ പൊലീസ് കണ്ണൂരിലെത്തിയാണ് പരാതിക്കാർക്കു നോട്ടിസ് കൈമാറിയത്. പൊലീസ് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫുകളായ അനിൽ കുമാർ, വി എം.സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ ആക്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ.പി ജയരാജൻ തടയുകയായിരുന്നുവെന്നാണ് സർക്കാർ വിശദീകരിച്ചത്. പൊലീസ് ആദ്യം ഇ.പിക്കെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് കേസെടുത്തത്. ആ കേസിന്റെ അന്വേഷണമാണ് പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജൻ പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു. പിന്നീട് പൊലീസെത്തി യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു. വധശ്രമം, ഓദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇ.പി.ജയരാജൻ ഇൻഡിഗോയിലെ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
വിമാനത്തിനുള്ളിൽ ഇ.പി ജയരാജൻ തങ്ങളെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതാണെന്ന് പരാതിക്കാരൻ ഫർസിൻ മജീദ് പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സിച്ചതിന്റെ തെളിവുമുണ്ട്. പൊലീസ് ഇ.പിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്ന് ഫർസിൻ മജീദ് പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയർത്തിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി വിമാനത്തിൽ സഞ്ചരിക്കവെ അതിനുള്ളിൽ വെച്ച് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് മൂന്ന് പേർക്കെതിരെയും കേസെടുത്തത്.




