- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുമുറിയിലെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; എതിർത്ത 48കാരിയെ തല ചുമരിലിടിപ്പിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ തെളിവായി; ബന്ധുവായ 21-കാരനും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: ചെന്നൈ കൊടുങ്ങയ്യൂരിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 21-കാരനും സുഹൃത്തും അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ടാണ് 48-കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചെന്നൈ സ്വദേശികളായ അഗസ്റ്റിൻ അരുൺ, ഇയാളുടെ സുഹൃത്ത് സോളമൻ(22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ബന്ധുവായ 48-കാരിയെ അരുൺ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പീഡനശ്രമം ചെറുത്തതിന് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുണും സുഹൃത്തായ സോളമനും വീട്ടിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത് അരുൺ ആണെന്നും സംഭവസമയം സോളമനും കൂടെയുണ്ടായിരുന്നതായും വ്യക്തമായത്.
അതേസമയം, ബന്ധു പണം കടംവാങ്ങിയിരുന്നുവെന്നും ഇത് തിരികെവാങ്ങാനായാണ് അവരുടെ വീട്ടിൽ പോയതെന്നുമായിരുന്നു അരുണിന്റെ ആദ്യമൊഴി. എന്നാൽ, സ്ത്രീയെ പീഡിപ്പിക്കാൻശ്രമിച്ചതായും ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നതെന്നും കൂട്ടുപ്രതിയായ സോളമൻ പൊലീസിനോട് വെളിപ്പെടുത്തി. തുടർന്നാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
അരുണും സോളമനും ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ സമയം സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും മക്കളും ജോലിക്ക് പോയിരുന്നു. വീട്ടിലെത്തിയ അരുണിനും സുഹൃത്തിനും വീട്ടമ്മ ചായയും പലഹാരവും നൽകി. തുടർന്ന് ഇവരുമായി സംസാരിക്കുന്നതിനിടെ വീട്ടമ്മ കിടപ്പുമുറിയിലേക്ക് പോയി. ഇതോടെ അരുണും വീട്ടമ്മയെ പിന്തുടർന്ന് കിടപ്പുമുറിയിലെത്തുകയും ഇവരെ പീഡിപ്പിക്കാൻശ്രമിക്കുകയുമായിരുന്നു.
പീഡനശ്രമം ചെറുത്ത വീട്ടമ്മ, ഇക്കാര്യം മാതാപിതാക്കളോടും ബന്ധുക്കളോടും പറയുമെന്ന് അരുണിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് അഗസ്റ്റിൻ അരുൺ സ്ത്രീയെ മർദിച്ചത്. നിരന്തരം മുഖത്തടിച്ച പ്രതി, ഇതിനുപിന്നാലെ തല ചുമരിലിടിപ്പിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. സ്ത്രീ മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതികൾ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
അല്പസമയത്തിന് ശേഷം വീട്ടമ്മയുടെ മകൻ ജോലികഴിഞ്ഞ് വീട്ടിലെത്തിയതോടെയാണ് ചോരയിൽകുളിച്ചനിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് അയൽക്കാരും നാട്ടുകാരും ഓടിയെത്തുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.




