കൊൽക്കത്ത: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് മുന്നിൽ നിയമക്കുരുക്ക്. ഭാര്യ ഹസിൻ ജഹാൻ നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യം എടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസിന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു.

മുഹമ്മദ് ഷമിയും സഹോദരനും മുൻകൂർ ജാമ്യം എടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണു വിവരം. 2014ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡന പരാതി ഉയർത്തി ഹസിൻ ജഹാൻ പൊലീസിനെ സമീപിച്ചു. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും, സെഷൻസ് കോടതിയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റേ വാങ്ങി.

ഹസിൻ ജഹാന് മാസം 50,000 രൂപ മുഹമ്മദ് ഷമി നൽകണമെന്ന് ഈ വർഷം ആദ്യം അലിപ്പോർ കോടതി വിധിച്ചിരുന്നു. ഷമിയുടെ അറസ്റ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മേയിൽ ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പരമ്പരകൾക്കായി പോകുമ്പോൾ ഷമി മറ്റു സ്ത്രീകളുമായി ബന്ധപ്പെടാറുണ്ടെന്നും ഹസിൻ ജഹാൻ പരാതി ഉയർത്തി.

ഈ വർഷം ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് മുഹമ്മദ് ഷമി ഒടുവിൽ കളിച്ചത്. വെസ്റ്റിൻഡീസ്, അയർലൻഡ് ടീമുകൾക്കെതിരായ പരമ്പരകളിൽ താരം കളിച്ചിരുന്നില്ല. പ്രധാന ടൂർണമെന്റുകൾക്കു വേണ്ടി ഷമിക്കു ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.