കൂത്താട്ടുകുളം: യു ട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തി പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ പി.എസ്. അഭിലാഷ് (28),കൊല്ലം കൈതോട് നിലമേൽ നൗഫൽ മൻസിലിൽ അൽ അമീൻ (23),ഇടുക്കി ശാന്തൻപാറ ചെരുവിൽ പുത്തൻവീട്ടിൽ പി. ആതിര (28),ഇടുക്കി വാളറ കാട്ടാഞ്ചേരി കെ.കെ. അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറയിലെ അപ്പാർട്ടുമെന്റിൽ നിന്നാണ് നാലു പേരെയം പൊലീസ് പിടികൂടിയത്.

ആലുവയിൽ താമസിച്ച് കൗൺസലിങ് നടത്തുന്നയൂ ട്യൂബറും ഫാമിലി കൗൺസലറുമായ മഞ്ചേരി സ്വദേശിയായ മദ്ധ്യവയസ്‌ക്കനാണ് തട്ടിപ്പിനിരയായത്. യൂട്യൂബിൽ നിന്നു ലഭിച്ച ഫോൺ നമ്പർ വഴി സംഘാംഗമായ അക്ഷയ ഇയാളുമായി സൗഹൃദത്തിലായി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരന് കൗൺസലിങ് നൽകണമെന്ന് പറഞ്ഞ് അക്ഷയ ഇയാളെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
അവിടെവച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് ഇയാൾ മയങ്ങങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ ആണ് കണ്ടതെന്നും യൂട്ഊബർ നൽകിയ പരാതിയിൽ പറയുന്നു.

പിന്നീട് മുറിക്ക് പുറത്തു നിന്നിരുന്ന സംഘാംഗങ്ങളായ അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവർ മുറിയിലെത്തി. തുടർന്ന് നാലു പേരും ചേർന്ന് നഗ്‌നയായ ആതിരയെ ഒപ്പം നിറുത്തി ഫോട്ടോയും വീഡിയോയുമെടുത്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന 14000 രൂപ ഗൂഗിൾ പേ വഴി കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ രണ്ടുലക്ഷം രൂപ വില വരുന്ന കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തു. തുടർന്ന് യൂട്യൂബറെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു.

തുടർന്ന് ഇയാൾ കൂത്താട്ടുകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേഷനും വാഹനത്തിന്റെ ജി.പി.എസ് ലൊക്കേഷനും വഴി പ്രതികളുടെ താമസസ്ഥലം കണ്ടെത്തി. ഡിവൈ.എസ്‌പി. ടി.ബി. വിജയന്റെ നിർദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പിറവം സബ് ഇൻസ്പെക്ടർ എം.എ. ആനന്ദിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നുപേരെ കരിങ്ങാച്ചിറ ഭാഗത്തു നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്.

യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു ഇവർ.രാത്രിയോടെ പൊലീസ് ഇവരെ പിടികൂടി. ഇവർ വേറെയും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി.വൈ.സ്.പി ടി.ബി. വിജയൻ,ഇൻസ്‌പെക്ടർ എം.എ. ആനന്ദ് എന്നിവർ പറഞ്ഞു. അഭിലാഷ് വാടകക്കെടുത്ത കൂത്താട്ടുകുളത്തെ മുറിയിലാണ് സംഭവം നടന്നത്. കൂത്താട്ടുകുളത്തെ ഓഡിറ്റോറിയത്തോട് ചേർന്നുള്ള ലോഡ്ജ് മുറിയിൽ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തി.

ഇടുക്കി സ്വദേശിയായ അഭിലാഷ് കഴിഞ്ഞ ഒരു മാസമായി ഇവിടെയാണ് താമസം. പാറമട തൊഴിലാളി എന്ന പേരിലാണ് മുറിയെടുത്തത്. അഭിലാഷ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ അമീർ അലിയുമായി സൗഹൃദത്തിലായിരുന്നുവെന്നും അമീർ അലി ആതിരയ്ക്കൊപ്പം പലവട്ടം കൂത്താട്ടുകുളത്തെ വാടകമുറിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടുകാരനും സഹോദരിയുമാണെന്നാണ് ഓഡിറ്റോറിയത്തിലെ സുരക്ഷാ ജീവനക്കാരനെ അറിയിച്ചിരുന്നത്.

അക്ഷയ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. സംഘത്തിന് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട മറ്റു കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈ.എസ്‌പി. ടി.ബി. വിജയൻ പറഞ്ഞു.