തിരുവനന്തപുരം: കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ നിന്നും ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവിൽ സാഹസികമായാണ് പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളിൽ ഇറങ്ങി.

ഇന്നലെയാണ് ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്ന വാട്ടർ അഥോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

20 അടി താഴ്ചയിലാണ് അസ്ഥികൂടമുള്ളത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്‌നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അഗ്‌നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്ചയുള്ള ടാങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്.

കുറെ നാളായി ടാങ്ക് തുറക്കാത്തതിനാൽ തന്നെ ഇതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കും. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വാട്ടർ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. തൂങ്ങിമരണം നടന്നതിനു തെളിവായി വാട്ടർ ടാങ്കിനുള്ളിൽനിന്നു പൊലീസ് കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികൾ നിലത്തു വീണതാണെന്നു പൊലീസ് പറയുന്നു. അസ്ഥികൂടത്തിനു സമീപം ബാഗും ഒരു ഷർട്ടുമുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണു കാര്യവട്ടം ക്യാംപസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോടു ചേർന്ന വാട്ടർ അഥോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും അങ്ങോട്ടു പോകാറില്ല.