കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടുമ്പോൾ പുറത്തു വരുന്ന വമ്പൻ മാഫിയാ സംഘത്തിന്റെ വിവരങ്ങൾ. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം. അബ്ദുൾ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമദ് ഷാഫി (36) എന്നിവരാണ് കുടുങ്ങിയത്.

നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്‌പെക്ടർ മുഹമദ്ദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് തന്ത്രപരമായാണ് ഇവരെ കുടുക്കിയത്. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരമാണ് നിർണ്ണായകമായത്. 18.800 ഗ്രാം എം.ഡി എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടിലെ വമ്പൻ സ്രാവാണ് നൂർ. നൂറിലൂടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം.

ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ ബാഗ്ലൂരിലാണ് സ്ഥിര താമസം. തന്റെ സുഹ്യത്തായ ഷാഫിയെ ബിസിനസ്സിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ളവരുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.

മലബാറിൽ ഈ ഗ്രൂപ്പിന്റെ നെറ്റ് വർക്ക് അതിശക്തമാണെന്ന് പൊലീസ് വിലയിരുത്തുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്‌സ്ആപ്പിലൂടെ മാത്രമായിരുന്നു നൂർ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്‌സ്ആപ് ചാറ്റിലൂടെയും മാത്രം ആശയ വിനിമയവും നടത്തി. ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്.

ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബംഗളുരുവിൽ താമസിക്കുകയായിരുന്നു. ബഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ് അറിയപെടുന്നത്. ദുബായിൽ മയക്കുമരുന്നായി പിടികൂടിയതിന് ശിക്ഷ കിട്ടിയ ആളാണ് നൂർ. ഇയാളെ പിടികൂടിയത് മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ അന്വേഷണത്തിൽ നിർണ്ണായകമാണെന്നാണ് പൊലീസ് പറയുന്നത്.