റായ്പുർ: ഛത്തീസ്‌ഗഡിലെ സുഖ്മയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ടു ജവാന്മാർക്കു വീരമൃത്യു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ആർ. വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം പാലോട് സ്വദേശിയാണ് വിഷ്ണു. സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ആഴ്ചതോറുമുള്ള റേഷൻ വാങ്ങാനായി പോകുകയായിരുന്നു സൈനികർ. ഏതാനും സൈനികർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. ഛത്തീസ്‌ഗഢിൽ നക്‌സൽ കലാപബാധിത പ്രദേശമായ സുക്മയിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

സിആർപിഎഫിൽ ഡ്രൈവർ ആയിരുന്നു വിഷ്ണു. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകരുകയായിരുന്നു. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു.

സ്‌ഫോടനത്തിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. മൃതദേഹം വനത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.