ലക്നൗ: വിവാഹ വാഗ്ദാനം നൽകി പറ്റിച്ച കാമുകന് എട്ടിന്റെ പണി. സംഭവം ഉത്തർപ്രദേശിൽ ആണ് നടന്നത്. കാമുകനെ റസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. യുപി യിലെ അലിഗഡിന് സമീപത്തായിരുന്നു സംഭവം നടന്നത്. വിവേക് എന്ന യുവാവാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്.

ആസിഡ് ഒഴിച്ചതും പൊള്ളലേറ്റ് നിലവിളിച്ചുകാെണ്ട് ഓടിരക്ഷപ്പെട്ട ഇയാൾക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രികളിൽ ഒന്നിലും ചികിത്സ തേടിയതായും വിവരങ്ങൾ ഇല്ല. സംഭവത്തിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്.

യുവതി വിവാഹമോചിതയാണ്. ഇവരുമായി അടുപ്പംകൂടിയ വിവേക് വിവാഹവാഗ്‌ദാനം നൽകിയിരുന്നു. ഇയാൾ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി വ്യക്തമാക്കുന്നു. ഇക്കാര്യം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനും ചില കാര്യങ്ങൾ സംസാരിക്കാനും ഉണ്ടെന്നുപറഞ്ഞ് യുവതി വിവേകിനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്.

ആദ്യം റസ്റ്റോറെന്റിൽ യുവതിയാണ് ആദ്യം എത്തിയത്. യുവാവ് എത്തിയതോടെ രണ്ടുപേരും ചേർന്ന് ഭക്ഷണത്തിന് ഓർഡർ നൽകുകയും അത് കഴിക്കുകയും ചെയ്തു. ശേഷം ഭക്ഷണം കഴിഞ്ഞ് സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവതി ആസിഡ് അക്രമണം നടത്തിയത്. ബാഗിൽ ഒളിപ്പിച്ചിരുന്ന കുപ്പിയിലെ ആസിഡാണ് വിവേകിന് മേൽ ഒഴിച്ചത്. ഒഴിച്ചപ്പോൾ തന്നെ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വിവേക് ഉടൻതന്നെ സ്ഥലത്തുനിന്ന് ഓടിമറയുകയും ചെയ്തു.

സംഭവം ഉടൻ തന്നെ റസ്റ്റോറന്റ് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും യുവതി സ്ഥലത്ത് ഉണ്ടായിരിന്നു. തുടർന്നായിരുന്നു യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ കണ്ടെത്താനും യുവതി പറഞ്ഞതിലെ സത്യാവസ്ഥ കണ്ടെത്താനും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.