ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ പകർത്തി കൗമാരക്കാർ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതായി പരാതി.12 കാരിയാണ് സംഭവത്തിൽ ഇരയായത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. ഒരു വ്യവസായിയുടെ മകളായ 12 വയസ്സുകാരിയെയാണ് കുട്ടികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. വീട്ടിൽ നിന്ന് സൂക്ഷിച്ചു വച്ച പണം കാണാതായതോടെയാണ് കുട്ടിയുടെ അച്ഛൻ സംഭവം ശ്രദ്ധിക്കുന്നത്.

വീട്ടിൽ സൂക്ഷിച്ചിരുന്ന 6.8 ലക്ഷം രൂപയാണ് നഷ്ടപെട്ടത്. ഏറെ അന്വേഷിച്ചിട്ടും മോഷ്ടാവാരെന്ന് കണ്ടെത്താൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. കള്ളൻ കയറിയതിന്റെ ലക്ഷണമൊന്നും കണ്ടില്ല. വീട്ടിലുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിച്ചതോടെ ഒടുവിൽ നിരീക്ഷണം ശക്തമാക്കി. ഒടുവിൽ എല്ലാവരെയും ഞെട്ടിച്ച് സംഭവത്തിൽ ട്വിസ്റ്റ്. മകളാണ് പണം മോഷ്ടിക്കുന്നതെന്ന് വീട്ടുകാർ അറിഞ്ഞു .

ചോദ്യം ചെയ്യലിലാണ് പെൺകുട്ടി ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തന്റെ സ്വകാര്യ വീഡിയോ ഒരു സംഘം കൗമാരക്കാരായ ആൺകുട്ടികൾ ഫോണിൽ പകർത്തിയെന്നും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും കുട്ടി പറയുന്നത്. മകൾ ഈ സത്യം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരം അറിയിച്ചു.

ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ബിഎൻഎസ് സെക്ഷൻ 308 (1) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ആഗ്ര ഡിസിപി സൂരജ് റായ് വ്യക്തമാക്കി. പെൺകുട്ടി സ്‌കൂളിലെ കൗമാരക്കാരിലൊരാളുമായി സൗഹൃദത്തിലായിരുന്നെന്നും ഈ കുട്ടിയാണ് വീഡിയോ പകർത്തിയതെന്നും പോലീസ് പറയുന്നു.