തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കല്‍ പൊലീസിലെയും സൈബര്‍ ഡിവിഷനിലും വിജിലന്‍സിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.

തൃശൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ് പി സാബു മാത്യു, കൊച്ചി എസിപി പി. രാജ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി. നായര്‍ ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ചന്‍, ആര്‍ ജയകുമാര്‍ എന്നിവരും സംഘത്തിലുണ്ട്. പൂരം കലക്കലില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഡിജിപിയുടെ ശുപാര്‍ശയില്‍ ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിലൊന്നാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.

പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതിനു പിന്നാലെയാണ് തുടരന്വേഷണത്തിനു തീരുമാനമായത്. ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എം.ആര്‍.അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം എഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.