കൊച്ചി: ഓണ്‍ലൈന്‍ മുഖേന വാങ്ങിയ വയര്‍ലെസ് ഇയര്‍ ബഡ്‌സ് തകരാറിലായെന്ന് പരാതി നല്‍കിയിട്ടും ഉപഭോക്താവിന് പണം തിരിച്ചു നല്‍കാനുള്ള ബാധ്യത ഇല്ലെന്നുള്ള ആമസോണിന്റെ നിലപാട് തള്ളി 18,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ഇയര്‍ ബഡ് തിരികെ എടുത്തെങ്കിലും തങ്ങള്‍ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് പ്ലേസ് ഓപ്പറേറ്റര്‍ മാത്രമാണെന്നും, ഉപഭോക്താവിന് പണം തിരിച്ചു നല്‍കാനുള്ള ബാധ്യത ഇല്ലെന്നുള്ള ആമസോണിന്റെ വാദം തള്ളിയാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

എറണാകുളം സ്വദേശി അഖില്‍ പി എസ് ആമസോണ്‍ ഇന്ത്യക്കെതിരെ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. പരാതിക്കാരന്‍ വാങ്ങിയ വയര്‍ലെസ് ഇയര്‍ ബഡ്‌സ് ഉടനെ തന്നെ പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് അത് തിരിച്ചു നല്‍കി. പക്ഷേ തുക റീഫണ്ട് ചെയ്യാന്‍ എതിര്‍കക്ഷി തയ്യാറായില്ല. തുടര്‍ന്നാണ് റീഫണ്ട് ചെയ്യണമെന്നും നഷ്ടപരിഹാരവും കോടതി ചെലവു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.

യഥാര്‍ത്ഥ ഉല്‍പ്പന്നം പരാതിക്കാരന്‍ തിരികെ നല്‍കിയില്ലെന്നും ഉല്‍പ്പന്നത്തിന്റെ നിലവാരത്തില്‍ ഓണ്‍ലൈന്‍ വില്പന സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്വമില്ലെന്നും എതിര്‍കക്ഷി ബോധിപ്പിച്ചു. മൂന്നാംകക്ഷിയായ അപ്പാരിയോ റീടെയില്‍ എന്ന സ്ഥാപനവും ഉപഭോക്താവിനെയും തമ്മില്‍ ബന്ധപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉല്‍പ്പന്നത്തിന്റെ ന്യൂനതയില്‍ തങ്ങള്‍ക്ക് യാതൊരുവിധ ബാധ്യതയും ഇല്ലെന്നും അവര്‍ അറിയിച്ചു.

ഈ -കോമേഴ്‌സ് മാര്‍ക്കറ്റ് പ്ലേയ്‌സ് ഓപ്പറേറ്റര്‍ എന്ന നിലയില്‍ പണം തിരിച്ചു നല്‍കാന്‍ ബാധ്യതയില്ലെന്ന് ആമസോണിന്റെ നിലപാട് കമ്മീഷന്‍ നിരാകരിച്ചു. 'തെറ്റായ ഉല്‍പ്പന്നമാണ് ഉപഭോക്താവ് തിരിച്ചു നല്‍കിയതെന്ന വാദം തെളിയിക്കാന്‍ എതിര്‍കക്ഷിക്ക് കഴിഞ്ഞില്ലെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍ ,ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ഉല്‍പ്പന്നത്തിന്റെ വിലയായ 10,000/ രൂപ 5,000 രൂപ നഷ്ടപരിഹാരം 3,000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.തകരാറിലായ വയര്‍ലെസ് ഇയര്‍ ബഡ്‌സിന്റെ തുക റീഫണ്ട് ചെയ്തില്ല; ഉല്‍പ്പന്നത്തിന്റെ നിലവാരത്തില്‍ ഓണ്‍ലൈന്‍ വില്പന സ്ഥാപനത്തിന് ഉത്തരവാദിത്വമില്ലെന്ന വാദം തള്ളി ഉപഭോക്തൃ കോടതി; പരാതിക്കാരന് 18,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി