പത്തനംതിട്ട: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗക്കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ്. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മൈലക്കാട് ഇല്ലത്തുവീട്ടില്‍ ടി ഇ ജെയിംസ് (44) നെയാണ് കോടതി ശിക്ഷിച്ചത്. 2022 നവംബറിലാണ് പ്രതി കുട്ടിയോട് കുട്ടിയുടെ വീട്ടില്‍ വച്ച് ലൈംഗികാതിക്രമം കാട്ടിയത്. തുടര്‍ന്ന് കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തു.

പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് കൊടുക്കണമെന്നും പോക്സോ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷാ വിധിയില്‍ പറയുന്നു. കീഴ്വായ്പ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജെയ്സണ്‍ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോടതിയില്‍ എ എസ് ഐ ഹസീന പ്രോസിക്യൂഷന് ആവശ്യമായ സഹായം നല്‍കി.