കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി വാറന്റി കാലയളവിനുള്ളില്‍ തന്നെ വാഹനത്തിന്റെ ബാറ്ററി തകരാറിലായിട്ടും അത് റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതില്‍ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയും നഷ്ടപരിഹാരവും എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

എറണാകുളം മഴവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ്, പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബോസ് ഇലക്ട്രോ വീല്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 59,990/ രൂപ നല്‍കിയാണ് പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും നിന്നും ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ആഗസ്റ്റ് മാസത്തില്‍ വാങ്ങിയത്. സ്‌കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വര്‍ഷത്തെ വാറന്റിയും നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ വാങ്ങിയിട്ട് കുറച്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി. റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും പഴയ ബാറ്ററി തന്നെ റിപ്പയര്‍ ചെയ്ത് നല്‍കുകയാണ് എതിര്‍കക്ഷി ചെയ്തത്.

അതിന് ശേഷവും സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നതിനുവേണ്ടി പുതിയ ബാറ്ററി പണം നല്‍കി വാങ്ങുന്നതിന് പരാതിക്കാരന്‍ നിര്‍ബന്ധിതനായി. നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടുകൊണ്ട് പരാതികാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

വാഹനം വാങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച തകരാറിന് പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങാന്‍ പരാതിക്കാരന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് എതിര്‍കക്ഷികള്‍ സൃഷ്ടിച്ചത്. എതിര്‍കക്ഷിയുടെ ഈ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തുകയും, ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയായ 18,150/ രൂപയും, കോടതി ചിലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000/ രൂപയും 30 ദിവസത്തിനകം പരാതികാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഹമ്മദ് തലിം സി.റ്റി കോടതി ഹാജരായി.