ചെന്നൈ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് വിവാഹ മോചനം നേടിയതിന് പിന്നാലെ യുവതി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. പങ്കാളിയുടെ പേരില്‍ വിവാഹേതര ബന്ധം ആരോപിച്ചാല്‍ മാത്രം പോരാ, അത് തെളിയിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനായി ഹര്‍ജിക്കാരന് പങ്കാളിയുടെ വിവാഹേതര ബന്ധമുണ്ടെന്ന് പറയുന്ന മൂന്നാമത്തെ ആളേയും കക്ഷിചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

വിവാഹേതര ബന്ധത്തിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടുളള നിരവധി ഹര്‍ജികളെ സ്വാധീനിക്കുന്ന സുപ്രധാന നിരീക്ഷണമാണ് മദ്രാസ് ഹൈക്കോടതിയുടേത്. മൂന്നമത്തെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കുമെന്ന വാദം നിലനില്‍ക്കുന്നതല്ല. ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അവസരം ലഭിക്കുകയാണ്.

ഇതിലൂടെ അനാവശ്യ ആരോപണങ്ങള്‍ തടയാമെന്നും ജസ്റ്റിസുമാരായ ജി.ആര്‍.സ്വാമിനാഥന്‍, ആര്‍.പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് വിവാഹമോചനം നേടിയ കേസിലെ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ഭര്‍ത്താവ് തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ദാമ്പത്യ ബന്ധം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് ആരോപണം ഉന്നയിച്ചയാളെ കക്ഷി ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി നേരത്തെ കുടുംബകോടതി അനുവദിച്ച വിവാഹമോചനം റദ്ദാക്കുകയും ചെയ്തു.

ഹര്‍ജിക്കാരന് ആരോപണവിധേയനായ മൂന്നാം വ്യക്തിയുടെ വിവരങ്ങള്‍ അറിയാമെങ്കില്‍ അവരെ കൂട്ടുപ്രതിയാക്കാം. വിവാഹമോചന നടപടികളില്‍ ആരോപണവിധേയരെ കക്ഷിയാക്കുന്നത് സ്വകാര്യത ലംഘിക്കുമെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ജി.ആര്‍.സ്വാമിനാഥന്‍, ആര്‍.പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ഈ വ്യക്തിക്ക് ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അവസരം നല്‍കേണ്ടത് പ്രധാനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതുവഴി അനാവശ്യ ആരോപണങ്ങള്‍ തടയാമെന്നും നിരീക്ഷിച്ചു.

ഭാര്യ ആരോപണങ്ങള്‍ നിരസിക്കുകയും ദാമ്പത്യ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയും ചെയ്‌തെങ്കിലും വിചാരണക്കോടതി തള്ളിയിരുന്നു. ഭാര്യയ്‌ക്കെതിരെ അവ്യക്തമായ ആരോപണങ്ങള്‍ മാത്രമാണ് ഭര്‍ത്താവ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ ആരോപണവിധേനായ വ്യക്തിയെയും കക്ഷി ചേര്‍ക്കണമെന്നും വിലയിരുത്തിയ കോടതി, വിവാഹമോചനം അനുവദിച്ച വിചാരണക്കോടതി വിധി റദ്ദാക്കുകയായിരുന്നു.