തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. തട്ടത്തുമലയില്‍ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴി. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയെന്നുമാണ് അഫാന്റെ മൊഴി. അച്ഛന്റെ ബന്ധുക്കളേയും അമ്മയേയും സഹോദരനേയും കാമുകിയേയുമാണ് അഫാന്‍ കൊന്നത്. ഇതിന് അപ്പുറം അമ്മയുടെ ബന്ധുക്കളേയും വകവരുത്താന്‍ അഫാന്‍ ആലോചിച്ചിരുന്നു. ഇതാണ് ഇപ്പോഴുള്ള മൊഴിയില്‍ നിറയുന്ന വസ്തുത.

മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റു രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു പദ്ധതി. അനുജന്‍ അഫ്‌സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നു പോയി. അതുകൊണ്ട് ആ രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്ക് കാരണമെന്ന് ആവര്‍ത്തിക്കുകയാണ് അഫാന്‍. ഇത് പോലീസും മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. ഇനി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. എട്ടു പേരെയാണ് കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടതെന്നാണ് വ്യക്തമാകുന്നത്.

സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാന്‍ പറഞ്ഞു. ഇയാള്‍ക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേര്‍ത്തു. അമ്മയേയും കൂടെ ഉള്‍പ്പെടുത്തി എട്ടു പേരെ കൊലപ്പെടുത്തി പ്രതികാരം പൂര്‍ത്തിയാക്കാന്‍ അഫാന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. കുടുംബത്തിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല എന്ന് അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നും അബ്ദുല്‍ റഹീം പറഞ്ഞു. ഭാര്യ ഷെമിയുമായി സംസാരിച്ചു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്, എന്നാല്‍ എന്താണ് വീട്ടില്‍ സംഭവിച്ചത് എന്ന കാര്യങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബാധ്യത തീര്‍ക്കാന്‍ നാട്ടില്‍ നിന്ന് പണം അയച്ചു തന്നിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുന്‍പും സംസാരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും അബ്ദുല്‍ റഹീം പ്രതികരിച്ചു. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് തള്ളുകയാണ് അഫാന്റെ പിതാവ് അബ്ദുല്‍ റഹീം. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉള്‍പ്പെടെ 15 ലക്ഷത്തിന്റെ ബാധ്യത തനിക്കുണ്ടെന്ന് അബ്ദുള്‍ റഹിം പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ ഇത് കുടുംബത്തെ അറിയിച്ചിരുന്നില്ല.

അഫാനെ ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു. ബാക്കിയുള്ള കേസിലും അറസ്റ്റ് രേഖപ്പെടുത്തും. വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസുകള്‍ എന്നതു കൊണ്ടാണ് വിവിധ എഫ് ഐ ആറുകള്‍ പോലീസ് ഇട്ടത്.

അതേസമയം, മകന്‍ ആക്രമിച്ചത് മറച്ചുവെച്ച് അഫാന്റെ ഉമ്മ ഷമീയും മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കി. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതെന്ന് മൊഴിയില്‍ ആവര്‍ത്തിച്ചു. ആരോഗ്യനില വീണ്ടെടുക്കുന്ന ഷെമീയില്‍ നിന്ന് ഉടന്‍ മൊഴി എടുക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതുവരേയും ഇളയ മകന്റെ മരണം അടക്കം ഷെമി അറിഞ്ഞിട്ടില്ല.