കോട്ടയം: പൂഞ്ഞാര്‍ പനച്ചികപാറയില്‍ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാര്‍ഥി എക്‌സൈസ് പിടിയില്‍. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിദ്യാര്‍ഥിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയില്‍ നിലത്ത് വീണ് എക്‌സൈസ് ഉദ്യോഗസ്ഥനു പരുക്കേറ്റു.

സംശയാസ്പദമായ സാഹചര്യത്തില്‍ പനച്ചികപാറയ്ക്ക് സമീപം ബൈക്കില്‍ ഇരിക്കുന്ന വിദ്യാര്‍ഥിയെ കണ്ട് എക്‌സൈസ് സംഘം വാഹനം നിര്‍ത്തി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കയ്യില്‍ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാര്‍ഥി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. വീണു പരുക്കേറ്റ പ്രസാദിന്റെ കയ്യില്‍ പൊട്ടലുണ്ട്.

സംഘം നടത്തിയ പരിശോധനയില്‍ വലിച്ചെറിഞ്ഞ ആറു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാര്‍ഥി ഒമ്പതാം ക്ലാസ് മുതല്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. പ്രശ്‌നക്കാരനായ ഈ വിദ്യാര്‍ഥിയെ മറ്റൊരു സ്‌കൂളില്‍നിന്നു നേരത്തെ പുറത്താക്കിയിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുക്കും. കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ വിദ്യാര്‍ഥിയെ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം, പാറശാലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിപണനം ചെയ്യുന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല ഇഞ്ചിവിള തേരിവിള ദേവര്‍വിള വീട്ടില്‍ ഷാന്‍ (24) ആണ് അറസ്റ്റിലായത്.പാറശാലയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലും കോളേജുകളിലുമെത്തി വിദ്യാര്‍ത്ഥികളെ വലയിലാക്കിയ ശേഷം ആവശ്യാനുസരണം ലഹരിവസ്തുക്കള്‍ എത്തിച്ച് നല്‍കുകയായിരുന്നു പതിവ്. പൊലീസ് പിടിയിലാകുമ്പോഴും ഇയാളുടെ പക്കല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ തൃശൂര്‍ കയ്പമംഗലത്ത് ഒന്നരക്കിലോയോളം കഞ്ചാവുമായി ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ ബാസിഹ (38), ഷേഖ് നയീം (42), മുഹമ്മദ് ഗൗരാഖ് (35) എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്.ഇവര്‍ കുടുംബമായി താമസിച്ചിരുന്ന പെരിമംഗലത്ത് നിന്നുള്ള വീട്ടില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ചെറിയ പാക്കിലായി വിതരണത്തിന് തയ്യാറാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളമായി സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.