കോഴിക്കോട്: കാരശ്ശേരി വലിയ പറമ്പില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റു. കാര്‍ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സ്വദേശി അര്‍ഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേല്‍പ്പിച്ചത്. വയനാട് എസ് പിയുടെ സ്‌ക്വഡ് അംഗങ്ങളായ ശാലു , നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വയനാട് കല്പറ്റയില്‍ നിന്നുമാണ് ഇയാള്‍ കാര്‍ മോഷ്ടിച്ചത്.

വൈകീട്ട് 3.30ഓടെ പ്രതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം. വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങള്‍ക്കാണ് വെട്ടേറ്റത്. സി.പി.ഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്ക് വെട്ടേറ്റു. രണ്ടുപേരുടെയും കൈയിലാണ് വെട്ടേറ്റത്. വെട്ടേറ്റ പൊലീസുകാരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മുക്കം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

മൂന്ന് പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാന്‍ എത്തിയത്. വിപിന്‍ എന്ന പോലീസുകാരന്‍ കുറച്ച് ദൂരെ ആയിരുന്നതിനാല്‍ വെട്ടേല്‍ക്കാതെ രക്ഷപെട്ടു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊലീസുകാരന്റെ തലയ്ക്കും കൈയ്ക്കുമടക്കം ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ കൈയ്ക്കാണ് വെട്ടേറ്റത്.