കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ഗൃഹനാഥ മരിച്ചു. ഭര്‍ത്താവും രണ്ടു മക്കളും പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. കനകപ്പലം സ്വദേശി സത്യപാലന്റെ ഭാര്യ ശ്രീജ ആണ് മരിച്ചത്. സത്യപാലന്‍ മക്കളായ അഞ്ജലി, അഖിലേഷ് എന്നിവര്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഒരാഴ്ച മുന്‍പാണ് വിദേശത്ത് ജോലി ചെയ്യുന്ന മകള്‍ നാട്ടിലെത്തിയത്.

ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എരുമേലി കനകപ്പലത്താണ് സംഭവം. വീട്ടിനുള്ളില്‍ മാതാപിതാക്കളും രണ്ട് മക്കളുമാണുണ്ടായിരുന്നത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. അഗ്‌നിശമന സേന എത്തിയതാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്. വീട് പൂര്‍ണമായും കത്തി നശിച്ചു. പരുക്കേറ്റവരെ ആദ്യം എരുമേലി ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ജൂബിലി സൗണ്ട് എന്നപേരില്‍ മൈക്ക് സെറ്റ് നടത്തുന്നയാളാണ് സത്യപാലന്‍. വിദേശത്ത് നിന്നെത്തിയ മകളുടെ പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവുമായി വീട്ടുകാര്‍ രാവിലെ മുതല്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് തീപിടുത്തം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. വീട്ടമ്മയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. തീയിട്ടത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് സത്യപാലന്‍ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്.