സത്ന: മധ്യപ്രദേശിലെ സത്നയില്‍ കോണ്‍വെന്റ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ 16 കാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രാദേശിക വിഎച്ച്പി നേതാക്കള്‍. പ്രിതിമ ബാഗോവാര്‍ എന്ന അസം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ഞായറാഴ്ച പുഷ്പ് സദന്‍ കോണ്‍വെന്റ് ഹോസ്റ്റലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രാദേശിക വിഎച്ച്പി നേതാക്കള്‍ രംഗത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.

പ്രിതിമ കഴിഞ്ഞ ആറ് മാസമായി ഈ മാനേജ്‌മെന്റിന്റെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇവരുടെ തന്നെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞായറഴ്ച മുറിയില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ വിശദീകരണം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലു മരിച്ചതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നതു കണ്ട് മഠത്തിലെ ജീവനക്കാരോടൊപ്പം ആശുപത്രിയില്‍ പോയ മലയാളി വൈദികനായ ഫാ. നോബിയെ പൊലീസ് ചോദ്യം ചെയ്തു. മലയാളി വൈദികന്‍ അറസ്റ്റിലായെന്ന വാര്‍ത്ത കോണ്‍വെന്റ് അധികൃതര്‍ നിരസിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് ഫാ. നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പിആര്‍ഒ യുണൈറ്റഡ് കാത്തലിക് ന്യൂസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പുഷ്പ് സദന്‍ കോണ്‍വെന്റ് സ്‌കൂള്‍-കം-ഹോസ്റ്റലില്‍ ചേര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം, അവള്‍ ആത്മഹത്യ ചെയ്തതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു, കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്,' അതിന് ശേഷമേ മറ്റ് നടപടികളുണ്ടാവു എന്ന സത്ന സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് യോഗേന്ദ്ര സിംഗ് പരിഹാര്‍ പറഞ്ഞു. കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പ്രിതിമ അസമിലെ തന്റെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഹോസ്റ്റലിലെ അതിക്രമങ്ങളാണ് പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് സത്ന ജില്ലയിലെ വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മരണശേഷം,ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ മുതിര്‍ന്ന ഒരു ഓഫീസര്‍ ആദ്യം മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പറഞ്ഞു, എന്നാല്‍ പിന്നീട് അത് തിരുത്തി ആ പെണ്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. മിനിറ്റുകള്‍ കൊണ്ട് ഇങ്ങനെ മാറ്റി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും,ആത്മഹത്യയായി എഴുതി തള്ളാതെ പോലീസ് വിഷയം വിശദമായി അന്വേഷിക്കണം വിഎച്ച്പി നേതാക്കളായ അബിര്‍ ദ്വിവേദിയും വിക്രം ചൗധരിയും ആരോപിച്ചു. മരിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്, ഹോസ്റ്റലുമായും സ്‌കൂളുമായും ബന്ധപ്പെട്ട നിരവധി ആളുകളെ ചോദ്യം ചെയ്തുവരികയാണ്.