തിരുവല്ല: ഫേസ്ബുക്കില്‍ സൃഷ്ടിച്ച പ്രത്യേക ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത് (39) ആണ് പിടിയിലായത്.

'തൂവല്‍ കൊട്ടാരം' എന്ന പേരിലുള്ള ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി ആനിക്കാട് സ്വദേശിയായ 52 കാരിയില്‍ നിന്നും പലതവണയായി 680801 രൂപ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പു കൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍ പേ ചെയ്തു വീട്ടമ്മയില്‍ നിന്നും വാങ്ങിയത്.

2023 മേയ് മുതല്‍ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കിയശേഷം തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 24 നാണ് വീട്ടമ്മ കീഴ്വായ്പ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിക്കായി പലസ്ഥലങ്ങളില്‍ തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് ഇയാളുടെ വീടിനു സമീപത്തുനിന്നും ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന്, ട്രെയിന്‍ മാര്‍ഗമെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തു. പണം കൈമാറിയത് സംബന്ധിച്ച ബാങ്ക് രേഖകള്‍ പോലീസ് ശേഖരിച്ചു.

ഇത്തരത്തില്‍ വേറെയും സാമ്പത്തിക തട്ടിപ്പുകള്‍ പ്രതി നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണസംഘത്തില്‍ സി പി ഓമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.