മാഡ്രിഡ്: കൊവിഡ് എന്ന മഹാമാരി മൂലം പലരുടെയും ജീവിതം തകിടം മറിഞ്ഞു. അതുപോലെ പല വിചിത്ര സംഭവങ്ങളും ഇതിനെത്തുടർന്ന് നടക്കുകയും ചെയ്തു. അതുപോലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കൊവിഡ് വ്യാപനത്തോടെ അതീവശ്രദ്ധാലുക്കളായി.

രോഗാണുക്കൾ കടന്ന് വരാതെ സ്വയവും മറ്റുള്ളവരെയും സംരക്ഷിക്കുന്നതില്‍ അമിത ശ്രദ്ധ നല്‍കിയ ചിലരെങ്കിലും പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. പക്ഷെ,സ്പെയിനിലെ തെക്ക് കിഴക്കന്‍ നഗരമായ ഒവീഡോ എന്ന സ്ഥലത്ത് അസാധാരണമായ സംഭവങ്ങളാണ് നടക്കുന്നത്.

പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. 2021 മുതല്‍ സൂര്യനെ പോലും കാണിക്കാതെ മൂന്ന് കുട്ടികളെ അച്ഛനും അമ്മയും വളര്‍ത്തുന്നതായി കണ്ടെത്തിയത്. 10 വയസുള്ള മൂത്ത കുട്ടിയും 8 വയസുള്ള ഇരട്ടക്കുട്ടികളുമായിരുന്നു മാതാപിതാക്കളുടെ അമിത ശ്രദ്ധമൂലം കഴിഞ്ഞ നാല് വര്‍ഷമായി 'ലോക്ഡൌണി'ലായത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവനും ലോക്ഡൌണിലേക്ക് പോയപ്പോഴാണ് 53 വയസുള്ള ജർമ്മന്‍കാരനായ പിതാവും 48 വയസുള്ള ജർമ്മന്‍ - അമേരിക്കന്‍ വംശജയായ അമ്മയും മക്കളെ വീട്ടിലെ രഹസ്യ മുറിയിലേക്ക് മാറ്റിയത്. കഴിഞ്ഞ നാല് വര്‍ഷമായി കുട്ടികൾ ഈ രഹസ്യ മുറിയിലായിരുന്നു ജീവിച്ചത്. ഇതിനിടെ സൂര്യപ്രകാശമോ മഴയോ ഇവര്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പോലീസ് രക്ഷപ്പെടുത്തി കുട്ടികളെ പുറത്ത് എത്തിച്ചപ്പോൾ കുട്ടികൾ പുല്ലില്‍ തൊടാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്ത പോലീസ് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

അഞ്ച് പേരെയും കോവിഡ് സ്ന്‍ഡ്രോം ബാധിച്ചിരിക്കാമെന്നും ഇവര്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണെന്നും ഡോക്ടർമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടികളുടെ രൂപം പോലും മാറിപ്പോയെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എല്‍ മുണ്ടോ പറഞ്ഞു. എന്തായാലും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.