പത്തനംതിട്ട: സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപത്തിന് അമിതലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് കൊപ്പം കൈപ്പറമ്പ് പട്ടമ്മാര് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് സലിമി(42)നെയാണ് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയ്തു 3.45 കോടി രൂപയാണ് പ്രതി കബളിപ്പിച്ച് കൈക്കലാക്കിയത്.

സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവി വി.ജി.വിനോദ് കുമാര്‍ ജില്ലയിലെ സൈബര്‍ കേസുകള്‍ വിലയിരുത്തി കര്‍ശനമായ തുടര്‍നടപടികള്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, ഇത്തരം കേസുകളില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിയിരുന്നു.ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് അവരുടെ മനോനിലയും താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.

കമ്പോഡിയയില്‍ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട സൌജന്യ കുരാപതി എന്നിവരെയും മലപ്പുറം കോഴിക്കോട് സ്വദേശികളായ മറ്റു പത്ത് പ്രതികളെയും നേരത്തെ ഈ കേസിലേക്ക് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ വെളിവായി. അന്തര്‍ ദേശീയ ബന്ധങ്ങള്‍ ഉള്ള ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കബളിപ്പിച്ചെടുക്കുന്ന പണം തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ ആകര്‍ഷകമായ കമ്മീഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബാങ്കില്‍ നിന്നും പിന്‍വലിപ്പിച്ച് കരസ്ഥമാക്കുന്ന രീതിയാണ് ഇവര്‍ പിന്‍തുടര്‍ന്ന് പോരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടാളികള്‍ ഇനിയും പിടിയിലാവാനുണ്ട് . കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കൊണ്ട് തങ്ങളുടെ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിപ്പിച്ചു ആ പണം കുഴല്‍പ്പണമായി വിദേശത്തേക്ക് കടത്തുന്ന കണ്ണിയില്‍ പ്രധാനിയാണ് ഇപ്പോള്‍ അറസ്റ്റിലായ സലിം . ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് നാലുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു.

നാലുദിവസം ക്രൈംബ്രാഞ്ച് സംഘം മലപ്പുറം പാലക്കാട് ജില്ലകളില്‍ താമസിച്ചു നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. സലീമിന്റെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. എസ്.ഐമാരായ ബി.എസ്.ശ്രീജിത്ത്, കെ.ആര്‍.അരുണ്‍ കുമാര്‍, പി.എന്‍. അനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.