താമരശ്ശേരി: പുതുപ്പാടി ഗവ. ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി രക്ഷിതാക്കള്‍. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റിട്ടും സംഭവം ഒതുക്കിതീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കുട്ടി പറയുന്നത്.

സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയത്. കുട്ടിക്ക് കാര്യമായി പരിക്കേറ്റിട്ടും സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ താമരശേരി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പരാതിയുടെ റിപ്പോര്‍ട്ട് കൊടുത്തു.

അതേസമയം, കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. നിയമ നടപടിക്കൊപ്പം നില്‍ക്കുമെന്നാണ് സ്‌കൂള്‍ രക്ഷിതാക്കളോട് പറഞ്ഞതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

പത്താം ക്ലാസിലെ 15 വിദ്യാര്‍ഥികള്‍ ക്ലാസ്മുറിക്കുള്ളില്‍വച്ച് മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തലയ്ക്കും കണ്ണിനും പരുക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചൊവ്വാഴ്ച പരിശോധന നടത്തി. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണോ എന്നു വിലയിരുത്താന്‍ ഇന്ന് വിദ്യാര്‍ഥിയെ സ്വകാര്യ കണ്ണാശുപത്രിയില്‍ പരിശോധനയ്ക്കും വിധേയനാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ താമരശ്ശേരി പൊലീസിനും താമരശ്ശേരി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു വിശദമായ റിപ്പോര്‍ട്ട് നല്‍കി. പരുക്കേറ്റ വിദ്യാര്‍ഥിയും മര്‍ദിച്ച സംഘത്തിലെ ഒരു വിദ്യാര്‍ഥിയും തമ്മില്‍ നാലുമാസം മുന്‍പ് അടിവാരം പള്ളിയില്‍വച്ച് വാക്കേറ്റമുണ്ടായിരുന്നതായി പരുക്കേറ്റ വിദ്യാര്‍ഥിയുടെ സഹോദരന്‍ പറഞ്ഞു. ഈ സംഭവത്തിനുശേഷം വിദ്യാര്‍ഥിക്ക് ഭീഷണിയുണ്ടായിരുന്നതായും സഹോദരന്‍ സൂചിപ്പിച്ചു.