അടൂര്‍: വസ്തുവിന്റെ അതിര് സംബന്ധിച്ച് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഏറത്ത് പുത്തന്‍ പുരയില്‍ സുനില്‍ (43), ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്‍ പ്രജിത് (20), മഹര്‍ഷിക്കാവ്.സുരാജ് ഭവനം അശ്വിന്‍ (19)എന്നിവരെയാണ് ഏനാത്ത് പോലീസ് ഉടനടി പിടികൂടിയത്. ഏറത്ത് പുതുശ്ശേരി ഭാഗം പടിഞ്ഞാറ്റേക്കര പാലവിളയില്‍ വീട്ടില്‍ ജോളി ജോണ്‍സണ്‍ ഇവരുടെ മകന്‍ അജിന്‍ പി ജോണ്‍സണ്‍ എന്നിവര്‍ക്കാണ് പ്രതികളുടെ മര്‍ദ്ദനമേറ്റത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് ജോളിയുടെ വീടിന്റെ മുറ്റത്ത് മറ്റ് രണ്ട് പേര്‍ക്കൊപ്പം അതിക്രമിച്ചു കടന്ന സുനിലും പ്രജിത്തും മറ്റും അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. സുനില്‍ സുനില്‍ ജോളിയുടെ നൈറ്റിയില്‍ പിടിക്കുകയും ഇടതു തോളില്‍ അടിക്കുകയും തുടര്‍ന്ന് കല്ലെടുത്ത് വയറ്റില്‍ എറിയുകയും ചെയ്തു. തടസ്സം പിടിച്ച അജിനെ പ്രതികള്‍ തള്ളി താഴെയിട്ടു. പ്രജിത്ത് നെറ്റിയില്‍ കല്ലുവെച്ചിടിച്ച് മുറിവേല്‍പ്പിച്ചു. നാലു പ്രതികളും ചേര്‍ന്ന് മകനെ മര്‍ദ്ദിച്ചതായും തനിക്ക് മാനഹാനിയുണ്ടാക്കിയതായും ജോളിയുടെ മൊഴിയില്‍ പറയുന്നു.

അയല്‍വാസികളായ ഇരുകൂട്ടരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. സംഭവദിവസം രാവിലെ 10ന് ജോളിയുടെ ഭര്‍ത്താവിനെ കാറില്‍ വീട്ടിലേക്ക് വരുന്ന വഴി തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് മദ്യപിച്ച് എത്തിയ സുനില്‍ മറ്റ് പ്രതികളുമായി വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന് ദേഹോപദ്രവം ഏല്‍പ്പിച്ചത്. ഭര്‍ത്താവ് എവിടെ എന്ന് ചോദിച്ച് അസഭ്യം വിളിച്ചുകൊണ്ടാണ് കടന്നുകയറിയത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നു കളഞ്ഞു. വീട്ടമ്മയും മകനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അജിന് നെറ്റിയിലേറ്റ മുറിവില്‍ മൂന്ന് തുന്നലിട്ടു.

സംഭവത്തില്‍ സുനിലിനും പ്രജിത്തിനും ദേഹോപദ്രവം ഏറ്റതായി പറയുകയാല്‍ തിരിച്ചും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ അഞ്ചു പ്രതികള്‍ ആണുള്ളത്. ബിജു, ബിജുവിന്റെ മകന്‍,സഹോദരന്‍, സഹോദര ഭാര്യ, ബിജുവിന്റെ സഹോദരി എന്നിവരാണ് സുനില്‍ കുമാര്‍ വാദിയായ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. സുനില്‍കുമാര്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അസഭ്യം വിളിച്ചുകൊണ്ടു ബിജു വടികൊണ്ട് മര്‍ദ്ദിച്ചതായും, രണ്ടാം പ്രതി തലക്കടിച്ചതായും തലയ്ക്ക് പിന്നില്‍ കമ്പി കൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചതായും പറയുന്നു.

മറ്റു പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും, രണ്ടാം പ്രതി പ്രജിത്തിന്റെ കൈപിടിച്ച് തിരിച്ചുവെന്നും സുനിലിന്റെ മൊഴിയിലുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.