കണ്ണൂര്‍ : തലശേരിയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ അസമില്‍ നിന്നും പൊലിസ് സാഹസികമായി പിടികൂടി. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയെ വെല്ലുവിധമാണ് പോലീസ് ഇടപെടല്‍. ധര്‍മ്മടം എസ്.ഐ ഷജീമിന്റെ നേതൃത്വത്തില്‍ എസ്. സി.പി.ഒ സജിത്ത്. ഇ, സി.പി.ഒ ശ്രീലാല്‍, സി.പി.ഒ രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തലശേരിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യവെയാണ് ഇതരസംസ്ഥാനക്കാരനായ പ്രതി വന്‍ കവര്‍ച്ച നടത്തിയത്.

കേസിലെ പ്രതിയായ ജഷിദുല്‍ ഇസ്ലാമിനെ ധര്‍മ്മടം പൊലിസാണ് അസമില്‍ നിന്നും പിടികൂടിയത്. നഗരത്തിനടുത്തുള്ളവടക്കുമ്പാട് കൂളി ബസാറില്‍ വാടകക്ക് താമസിക്കുന്ന ബാലം നെട്ടൂര്‍ സ്വദേശിനിയായ വയോധികയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു പരുക്കേല്‍പിച്ച് കത്തി ചൂണ്ടി കെട്ടിയിട്ടു ബന്ദിയാക്കിയ ശേഷമായിരു്‌നു കവര്‍ച്ച നടത്തിയത്.

വയോധികയെ ആക്രമിച്ചതിനു ശേഷം പ്രതി ട്രെയിന്‍ വഴി കോഴിക്കോട് പോവുകയും അവിടെ നിന്നും ട്രെയിന്‍ വഴിയും മറ്റ് പല വാഹനങ്ങളിലുമായി തിരിച്ച് അസമിലേക്ക് എത്തുകയുമായിരുന്നു. ഇതേ കുറിച്ചു അന്വേഷണത്തിനിടെ സൂചന കിട്ടിയ ഉടന്‍ തന്നെ പൊലിസ് അസമില്‍ പോയി ഒരു മാസത്തോളം പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

അക്രമകാരിയായ പ്രതി അവിടെ നിന്നും ത്രിപുരയിലെ വനമേഖലയിലേക്ക് പോയതുകൊണ്ട് അന്വേഷണ സംഘത്തിന് പിന്തുടരുവാന്‍ സാധിച്ചില്ല . പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗികാതിരുന്നതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് രഹസ്യമായി അന്വേഷിക്കുകയും പ്രതി ഭാര്യയുടെ കൂടെ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും അസമില്‍ ചെല്ലുകയും അസം പൊലീസിന്റെ സഹായത്തോടെ പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു.

തനിച്ചു താമസിക്കുന്ന വയോധികയാണ് കൊള്ളയ്ക്കിരയായത്. പ്രതി ജോലി ചെയ്ത ഹോട്ടലിലെ ഉടമയില്‍ നിന്നും ലഭിച്ച ആധാര്‍ രേഖകള്‍ ഉള്‍പ്പെടെയാണ് കേസന്വേഷണത്തിന് തുമ്പായത്.