ഹൈദരാബാദ്: ഭര്‍ത്താവ് വായ്പ തിരിച്ചടച്ചില്ലെന്ന പേരില്‍ ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് പണമിടപാടുകാരന്‍. പണം വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പണമിടപാടുകാരനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. സിരിശ എന്ന യുവതിയെയാണ് പണമിടപാടുകാരന്‍ മരത്തില്‍ കെട്ടിയിട്ടത്. സിരിശയുടെ ഭര്‍ത്താവ് തിമ്മരയപ്പ, മണിക്കുന്നപ്പ എന്ന പണമിടപാടുകാരനില്‍ നിന്ന് മൂന്ന് വര്‍ഷം മുന്‍പ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്പതികള്‍ കുട്ടികളുമൊത്ത് ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് മാറിയിരുന്നു. കുടുംബം നോക്കാനായി സിരിശ ജോലിക്ക് പോകുന്നുമുണ്ടായിരുന്നു.

മകന്റെ എക്‌സാം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി സിരിശ വീണ്ടും ഗ്രാമത്തിലേക്ക് എത്തിയപ്പോഴായിരുന്നു മണിക്കുന്നപ്പയുടെ അതിക്രമം ഉണ്ടായത്. സിരിശയെ കണ്ടയുടനെ ഇയാള്‍ അസഭ്യം പറയുകയും അടുത്ത് ഒരു മരത്തില്‍ കെട്ടിയിടുകയും ചെയ്തു. ശേഷം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാരും മറ്റും സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെയും മണിക്കുന്നപ്പ ഭീഷണിപ്പെടുത്തി.

നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെ കാര്യങ്ങള്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി മണിക്കുന്നപ്പയെ കസ്റ്റഡിയില്‍ എടുക്കുകയും സിരിശയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും നായിഡു ആവാശ്യപ്പെട്ടു.