ലണ്ടന്‍: വൃദ്ധരായ നാല് രോഗികളെ കൊന്നതിന് ശിക്ഷിച്ച നഴ്സിന്റെ അപ്പീല്‍ ബ്രിട്ടീഷ് കോടതി തള്ളി. കോളിന്‍ നോറിസ്സ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന കോളിന്‍ കാംബെല്ലിനെ 2008 ല്‍ ആയിരുന്നു നാല് സ്ത്രീകളെ കൊന്നതിനും അഞ്ചാമതൊരു സ്ത്രീയെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചതിനും ശിക്ഷിച്ചത്. ലീഡ്‌സില്‍, കാംബെല്‍ ജോലി ചെയ്തിരുന്ന ഓര്‍ത്തോപീഡിക് വാര്‍ഡില്‍ ചികിത്സയിലായിരുന്നവരായിരുന്നു പ്രായം എണ്‍പതുകളിലുള്ള ഈ സ്ത്രീകള്‍.

ഗ്ലാസ്‌ഗോ സ്വദേശിയായ കാംബെല്‍ കേസില്‍ ഉടനീളം കുറ്റം നിഷേധിക്കുകയും, താന്‍ നിരപരാധിയാണെന്ന് ഉറപ്പിച്ചു പറയുകയും ആയിരുന്നു. ഈ വര്‍ഷം ആദ്യം തന്റെ ശിക്ഷക്കെതിരെ അയാള്‍ സമര്‍പ്പിച്ച പുതിയ അപ്പീലാണ് ഇന്നലെ അപ്പീല്‍ കോടതി തള്ളിക്കളഞ്ഞത്. ശരീരത്തില്‍ ഗ്ലോക്കോസിന്റെ അളവ് കുറയുന്ന ഹൈപോഗ്ലൈസീമിയ എന്ന രോഗാവസ്ഥയായിരുന്നു നാല് പേരുടെയും മരണകാരണം. ആ സമയത്ത് അത്തരമൊരു അവസ്ഥയുണ്ടാകാനുള്ള സാഹചര്യം പക്ഷെ വിശദീകരിക്കാനാവുന്നതല്ലായിരുന്നു.

ഈ നാല് മരണങ്ങളും നടക്കുമ്പോഴോ അതിന് തൊട്ടു മുന്‍പോ കാംബെല്ലിന്റെ സാന്നിദ്ധ്യം ഇരകളുടെ സമീപത്തുണ്ടായിരുന്നതായി ആദ്യ വിചാരണയില്‍ തന്നെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹൈപോഗ്ലൈസീമിയ വരും എന്നത് വളരെ വിരളമാണെന്നും അന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടയില്‍ ഒരു 90 കാരിയെ കൊല്ലാന്‍ ശ്രമിച്ചതിനും ഇയാള്‍ വിചാരണ ചെയ്യപ്പെട്ടു. ഇതില്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരുന്ന രീതിയിലുള്ള ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.