റാന്നി: മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് ബൈക്ക് മോഷണത്തിന് പിടികൂടി. പന്തളം തണ്ടാരുവിള തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത്ത് (21) ആണ് അറസ്റ്റിലായത്. 22 ന് പുലര്‍ച്ചെ 2.20 ന് ഇയാളും മറ്റു രണ്ടുപേരും ചേര്‍ന്ന് പീരുമേട് മഞ്ഞുമല ഓലിക്കല്‍ വീട്ടില്‍ രാജേഷിന്റെ മോട്ടോര്‍സൈക്കിള്‍ ആണ് മോഷ്ടിച്ചത്.

രാജേഷ് ജോലി ചെയ്യുന്ന മന്ദമരുതിയിലെ എംസാന്‍ഡ് യൂണിറ്റ് പ്ലാന്റിന്റെ സ്റ്റോക്ക് യാര്‍ഡിലെ ഷെഡിന് മുന്നില്‍ സൂക്ഷിച്ച യമഹ ബൈക്ക് ആണ് മോഷ്ടിച്ചത്. രാജേഷിന്റെ പിതാവിന്റെ പേരിലുള്ള മോട്ടോര്‍ സൈക്കിളിന് 1,80,000 രൂപ വില വരും. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ റെജി തോമസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ ബൈക്കില്‍ മൂന്നുപേര്‍ പന്തളം, കുരമ്പാല ഭാഗങ്ങളില്‍ കറങ്ങി നടക്കുന്നതായ രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തി അന്വേഷണം നടത്തി.

നിരവധി മോഷണങ്ങള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബൈക്ക് മോഷ്ടിച്ച് കടത്തിയതെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും വ്യക്തമായി. 24 ന് രാത്രി വീടിനു സമീപത്ത് നിന്നും അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍സൈക്കിള്‍ കുരമ്പാലയില്‍ വച്ചിട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 25 ന് രാവിലെ 8.30 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളുമായി കുരമ്പാലയില്‍ എത്തി ബൈക്ക് കണ്ടെടുത്തു. മോഷണത്തില്‍ പങ്കെടുത്ത കൗമാരക്കാരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് റാന്നി പോലീസ് വിവരങ്ങള്‍ കാണിച്ച് നോട്ടീസ് നല്‍കി.

പന്തളം പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട അഭിജിത്തിന് 11 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ഹില്‍ പാലസ്, പന്തളം, മാവേലിക്കര, നൂറനാട് പോലീസ് സ്റ്റേഷനുകളിലാണ് കേസുകളുള്ളത്. പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍. മനോജ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ റെജി തോമസിനൊപ്പം എ.എസ്.ഐ ബിജു മാത്യു, എസ്.സി.പി.ഓ ശ്യാം, സി.പി.ഓമാരായ രജിത്, മുബാറക്, ഗോകുല്‍, കലേഷ്, ഡിജോ എന്നിവരാണ് ഉണ്ടായിരുന്നത്.