ദിസ്പൂര്‍ (അസം): പത്ത് വര്‍ഷത്തിലേറെയായി ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന വ്യാജ ഡോക്ടറെ പോലിസ് പിടികൂടി. സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി ജോലി നോക്കിയിരുന്ന ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജനാണെന്ന് തെളിഞ്ഞതും അറസ്റ്റിലായതും.

മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇയാള്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പുലോക് വ്യാജനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ചികിത്സ തേടി എത്തിയ നാട്ടുകാരര്‍. ഈ പ്രദേശത്തെ അറിയപ്പെടുന്ന 'ഡോക്ടറായിരുന്നു' ഇയാള്‍.

പതിവുപോലെ ജോലിക്കെത്തി ഇയാള്‍ സില്‍ച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ സിസേറിയന്‍ നടത്തുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ പുലോക്കിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പുലോക് മലക്കാറിനെ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്.