ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ. വിഴുപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മോഹന്‍രാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്‌പെഷ്യല്‍ ക്ലാസിന് വേണ്ടിയാണ് മോഹന്‍ രാജ് സ്‌കൂളിലെത്തിയത്. ക്ലാസ് മുറിയില്‍ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയും സ്‌കൂളില്‍ ക്ലാസുകള്‍ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് വര്‍ഷമായി രാവിലെ 4 മണിക്കാണ് കുട്ടി എഴുന്നേല്‍ക്കുന്നത്. ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ലെന്നും അമ്മ പറയുന്നു. ക്ലാസില്‍ കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.