പത്തനംതിട്ട: വലഞ്ചുഴി കാവ് ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ ഇലക്ട്രിക് പ്ലംബിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത കൗമാരക്കാര്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മേലേ വെട്ടിപ്പുറം മുണ്ടുകോട്ടക്കല്‍ മേലേമഠത്തില്‍ വീട്ടില്‍ ആര്‍ ജൂബി (19) ആണ്പിടിയിലായത്. കേസില്‍ അഞ്ചാം പ്രതിയായ ഇയാളെ സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടിച്ച മുതലുകളില്‍ ചിലത് ആനപ്പാറയിലെ ആക്രിക്കടയില്‍ വിറ്റതായും, കിട്ടിയ പണം മദ്യപിക്കാന്‍ ചെലവാക്കിയതായും യുവാവ് പോലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ 3 കൗമാരക്കാര്‍ ഉള്‍പ്പെടെ 6 പേരെ പത്തനംതിട്ട പോലീസ് ആദ്യം തന്നെ പിടികൂടിയിരുന്നു. പത്തനംതിട്ട, വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടില്‍ അനു (20), ആദിത്യന്‍(20), വലഞ്ചുഴി കാരുവേലില്‍ സൂര്യദേവ് (18)മറ്റു 3 പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിങ്ങനെ 6 പേരാണ് കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ പിടിയിലായത്. പിന്നീട് നാലാം പ്രതി വലഞ്ചുഴി അശ്വിന്‍ നിവാസില്‍ അശ്വിന്‍ കുമാര്‍ (21) പിടിയിലായി.

കുമ്പഴ പുതുപ്പറമ്പില്‍ അവിജിത്ത് ജെ പിള്ളയുടെ വലഞ്ചുഴി കാവ് ജംഗ്ഷനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്. ഫ്രിഡ്ജ്,മൈക്രോവേവ് ഓവന്‍, 3 എ സികള്‍, വാക്വം കല്‍നര്‍, പ്രഷര്‍ വാട്ടര്‍ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകള്‍ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു.

ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകര്‍ത്തു. നിരവധി സാധനങ്ങള്‍ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, ആയതിന്റെയെല്ലാം ചെമ്പ് കമ്പികള്‍ എടുക്കുകയും, അടുക്കള ഉപകരണങ്ങള്‍, വാക്വീ ക്ലീനര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന മൂന്നുനിലകെട്ടിടം 10 വര്‍ഷം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. സംഘം മുന്‍വശത്തെ വാതില്‍ തകര്‍ക്കുകയും, മുറിക്കുള്ളില്‍ പെയിന്റ് വാരി തേച്ചും ചിത്രങ്ങള്‍ വരച്ചും വികൃതമാക്കുകയും ചെയ്തിരുന്നു. വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ല് മോഷ്ടിച്ചു. ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഗ്രില്ലുകളും മറ്റും ഇളക്കിക്കൊണ്ട് പോയത് മറ്റു പ്രതികള്‍ക്കൊപ്പമാണെന്ന് സമ്മതിച്ചു. മറ്റു പ്രതികളെ കൂടി ചോദ്യം ചെയ്തതോടെ ഗ്രില്ല്, ചെമ്പു കമ്പികള്‍ എന്നിവ കണ്ടെത്തി.

പതിനേഴുകാരായ മൂന്നുപേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയശേഷം കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും, ഒന്നുമുതല്‍ നാല് വരെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുകയും ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നവരില്‍ ഒന്നും മൂന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്പെക്ടര്‍ കെ സുനുമോന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തില്‍ എസ് ഐമാരായ കെ ആര്‍ രാജേഷ് കുമാര്‍, ഷിജു പി സാം, എ എസ് ഐ ബീന, എസ് സി പി ഓമാരായ രാജിവ് കൃഷ്ണന്‍, അയൂബ് ഖാന്‍, അല്‍ സാം, രാജേഷ്, സി പി ഓമാരായ അനീഷ്, സുമന്‍, അഭിലാല്‍ എന്നിവരാണ് ഉള്ളത്.