തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനായ ആണ്‍സുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും മര്‍ദിച്ചവശനാക്കിയത് അതിക്രൂരമായി. തുടര്‍ന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളില്‍ ഇടിച്ചും പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളെ. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) ആണ് പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്.

ഇയാളുടെ വലതുകൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചത്. പെണ്‍കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. ബന്ധുവായ യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവാക്കള്‍ ഒളിവിലാണ്. ചതിയിലൂടെയാണ് ഇവര്‍ 50 വയസ്സുകാരനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി റഹീമിന് പരിചയമുണ്ടായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ ബന്ധു കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തു.

ഇതിനുശേഷം പെണ്‍കുട്ടിയുമായി സൗഹൃദത്തിലുള്ള റഹീമിന്റെ ഫോണില്‍ സന്ദേശമയച്ച് ജഡ്ജിക്കുന്നില്‍ വരാനായി ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിച്ച് അയാള്‍ എത്തി. തുടര്‍ന്ന് ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നു സുഹൃത്തുക്കളുമെത്തി റഹീമുമായി സംസാരിച്ചു. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍നിന്നു പിന്‍മാറാനായിരുന്നു നിര്‍ബന്ധിച്ചത്. ഇതിനിടെയാണ് മര്‍ദ്ദനം തുടങ്ങിയത്. മറുപടിയില്ലാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ റഹീമിനെ മര്‍ദിക്കുകയായിരുന്നു വെന്ന് തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് പറഞ്ഞു.

റഹീമിനെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി തിരച്ചിലും തുടങ്ങി. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അധികം ദൂരെയല്ലാതെയാണ് ജഡ്ജി കുന്നുള്ളത് ഉള്ളത്. തിരുവല്ലം - കരുമം റോഡില്‍ മധുപാലത്തിന് സമീത്തുനിന്ന് വലത്തേയ്ക്കുള്ള കയറ്റം കയറി ചെന്നെത്തുന്നത് ജഡ്ജിക്കുന്നിലാണ്. ആളുകള്‍ ഇവിടേക്ക് അധികമായി എത്താറില്ല. ഇതിന്റെ മറവിലായിരുന്നു ആക്രമണം.