കോഴിക്കോട്: ആറ് വര്‍ഷം മുമ്പ് എലത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായ എലത്തൂര്‍ സ്വദേശി വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.

യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കുകയായിരുന്നു. മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നും മൊഴിയില്‍ പറയുന്നു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ അറസ്റ്റിലാവുന്നത്.

അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് എലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

2019 മാര്‍ച്ച് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെയാണ് കാണാതായത്. ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. കോഴിക്കോട് സരോവരത്തെ ചതുപ്പിലാണ് ഇവര്‍ വിജിലിന്റെ മൃതദേഹം താഴ്ത്തിയത്.

വിജിലിനെ കാണാതായി എന്ന് പറയപ്പെടുന്ന ദിവസം, കേസിലെ ഒന്നാം പ്രതിയായ നിഖിലും വിജിലും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും നിഖിലിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വിജില്‍ ലഹരി ഉപയോഗത്തിനിടെ മരിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയത്.

മൊഴി അനുസരിച്ച്, സരോവരത്തെ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് ഇവര്‍ ലഹരി ഉപയോഗിച്ചത്. വിജില്‍ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തി. ജീവനില്ല എന്ന് മനസിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തി എന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.