കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടതായി സൂചന. സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി. സംഭവം നടക്കുമ്പോള്‍ കാറില്‍ പ്രമുഖ നടിയും ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ നടി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ട്.

വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിന്റെ അന്വേഷണം നടിയിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. അതിനിടെ നടിയെ കേസില്‍ പ്രതിയാക്കാതിരിക്കാന്‍ സമ്മര്‍ദ്ദവുമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് എല്ലാം ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടിയെ അനുകൂലിക്കുന്നവര്‍ അനുനയത്തിന് എത്തുന്നത്. ഇതോടെ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ചര്‍ച്ചകളില്‍ എത്തുകയാണ്.

ഞായറാഴ്ച രാത്രി ബാനര്‍ജി റോഡിലെ ബാറില്‍വെച്ചാണ് തര്‍ക്കം ഉണ്ടായത്. അതിനുശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംെവച്ച് തടഞ്ഞു അതിന് ശേഷമായിരുന്നു അക്രമം. പ്രതികളായ മിഥുന്‍, അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

സെന്‍ട്രല്‍ എസിപി സിബി ടോം, ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എയിന്‍ ബാബു, റെജി, അഭിജിത്ത്, റാണി എസ്സിപിഒമാരായ ഷിജു, കോയ, മാഹിന്‍, ബിനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും നടിയെ കുറിച്ചുള്ള സൂചനകളും പോലീസിന് കിട്ടിയിട്ടുണ്ട്.