പാലക്കാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായി കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു.

വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.


ഗിരീഷിന്റെ വിവാഹാഭ്യര്‍ത്ഥന കുടുംബം നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമം എന്നാണ് വിവരം. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം നാട്ടില്‍ ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.