കോഴിക്കോട്: സിസിടിവി ഇല്ലാത്ത കടകളില്‍ വ്യാജ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് പണം തട്ടുന്ന സംഘം കോഴിക്കോട് വ്യാപകമാകുന്നുവെന്ന് പരാതി. കടയില്‍ പണമിടപാടിനായി പതിപ്പിച്ച ക്യൂ ആര്‍ കോഡിന് മുകളില്‍ വ്യാജ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് പണം തട്ടുകയാണ് തട്ടിപ്പുകാരുടെ രീതി. സി സി ടി വി ഇല്ലാത്ത കടകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാരെത്തുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മണി ട്രാന്‍സാക്ഷന്‍ പ്ലാറ്റ് ഫോമുകളുടെ ക്യൂ ആര്‍ കോഡ് അപ്‌ഡേറ്റായിട്ടുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ വ്യാപാരികളെ സമീപിക്കുക.

യഥാര്‍ഥ ക്യൂ ആര്‍ കോഡിന് മുകളില്‍ വ്യാജ ക്യൂ ആര്‍ കോഡ് പതിപ്പിച്ചാണ് ഇവര്‍ പണം തട്ടുന്നത്. നിലവിലുള്ളതിന്റെ മുകളില്‍ വ്യാജന്‍ ഒട്ടിക്കും. ആളുകള്‍ ഇതില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ക്ക് പണമോ, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളോ ലഭിക്കും. പണം ക്രെഡിറ്റായാതായി അറിയിക്കുന്ന അനൗണ്‍സ്‌മെന്റ് സംവിധാനം ഇല്ലാത്ത കടകളാണെങ്കില്‍ തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ക്യൂആര്‍ കോഡ് തട്ടിപ്പ് കൂടുകയാണ്. ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ എന്ന പേരിലാണ് ആളുകള്‍ എത്തുന്നതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് യു.അബ്ദുറഹിമാന്‍ പറയുന്നു. ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ എന്നുപറഞ്ഞുവരുന്ന ആളുകളോട് ഐഡി കാര്‍ഡ് ചോദിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് നഗരത്തിലെ പല വ്യാപാരികളും സമാന പരാതികളുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.