തൃശൂര്‍: പ്രതിയെ പിടിക്കുന്നതിനിടെ തൃശൂര്‍ ചാവക്കാട് പൊലീസുകാര്‍ക്കെതിരെ ആക്രമണം. 5 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ്‌ഐയും സിപിഒയും ആശുപത്രിയില്‍ ചികിത്സയിലാണ്. ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി.

സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പൊലീസ് തേടി എത്തിയത്. തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നു.

സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചതറിഞ്ഞാണ് പൊലീസുകാര്‍ എത്തിയത്. ആദ്യഘട്ടത്തില്‍ എത്തിയ പൊലീസുകാരായ ശരത്തിനെ കുത്തുകയും അരുണിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം എത്തിയ പൊലീസ് സംഘത്തെയും നിസാര്‍ ആക്രമിച്ചു. 3 പൊലീസുകാരെ രണ്ടാം ഘട്ടിത്തിലാണ് ആക്രമിച്ചത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ പൊലീസ് കീഴടക്കിയത്. പരിക്കേറ്റ നിസാറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസുകാരെ ആക്രമിച്ച ശേഷം നിസാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. നിസാറിന് മാനസിക പ്രശ്‌നമുണ്ടെന്നാണ് നിഗമനം.