തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട യുവാവിനെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി സൈക്കോ ക്രിമിനലാണ്. സ്വവര്‍ഗ്ഗാനുരാഗിയായ ഇയാള്‍ എന്തും ചെയ്യുന്ന മാനസികാവസ്ഥ പുലര്‍ത്തുന്ന ആളാണ്. പ്രകൃതി വിരുദ്ധ ബന്ധത്തിനായി പലരെയും ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരുമായിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. അച്ഛന്റെ അമ്മയെയും ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളിലാണ് ഇയാള്‍ പ്രതി. പ്രകൃതി വിരുദ്ധ ബന്ധത്തിനിടെ ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റിലാണ് സണ്ണി ചൊവ്വന്നൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.

ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ശരീരത്തില്‍ കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമയെത്തി വാടകക്കാരനായ സണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടു. മറുപടിയൊന്നും ഇയാള്‍ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.

തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബവ്‌റേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തു പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപത്തു നിന്ന് ഇയാള്‍ പിടിയിലാകുന്നത്. തൃശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് സണ്ണി. സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തില്‍ നേരത്തേ ഇവിടെ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച് ആറു വര്‍ഷം മുമ്പാണ് സണ്ണി ജയില്‍ മോചിതനായത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 35 വയസ്സ് തോന്നിക്കുന്നയാള്‍ക്ക് താടിയുണ്ട്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പോലീസിനോട് വിവരിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണം. കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.