ബംഗളുരു: മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ അന്വേഷണ ഉത്തരവിനെതിരെയുള്ള എക്‌സാലോജിക് കമ്പനിയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്എഫ്‌ഐഒ ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാരിനുമാണ് നോട്ടീസ് അയച്ചത്. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിന് എതിരെയാണ് ഈ അപ്പീല്‍. ഡിവിഷന്‍ ബെഞ്ചിനെയാണ് സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്. അപ്പീലില്‍ നോട്ടീസ് അയച്ച് ഡിവിഷന്‍ ബെഞ്ച്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഹര്‍ജിയില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കും.

എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് കമ്പനിയാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ നടപടികള്‍ നിര്‍ത്തിവക്കണം, അന്വേഷണത്തില്‍ സ്റ്റേ അനുവദിക്കണം എന്ന ആവശ്യങ്ങള്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍, അത്തരത്തിലൊരു ഇടക്കാല ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇത് സംബന്ധിച്ച് നിയമവിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനും എസ്എഫ്‌ഐഒയ്ക്കും നോട്ടീസയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഡിസംബറില്‍ ഈ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് സേവനങ്ങളൊന്നും ചെയ്യാതെ 1.72 കോടി കൈപ്പറ്റി എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് 2022 ജനുവരിയില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ രേഖകള്‍ ഹാജരാക്കിയിരുന്നു. പിന്നീടും ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ വേണം, അന്വേഷണം നടത്തുന്നു എന്ന രീതിയില്‍ എസ്എഫ്‌ഐഒ പ്രവര്‍ത്തിക്കുന്നു. ഇത് നിര്‍ത്തണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

സിഎംആര്‍എല്‍എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വീണയും ശശിധരന്‍ കര്‍ത്തയും ഒത്തുകളിച്ച് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ തട്ടിയെടുത്തുവെന്നും എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന് ഒരു തെളിവുമില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപവീതമാണ് സിഎംആര്‍എല്‍ നല്‍കിയത്. എക്‌സാലോജികിന് മൂന്നുലക്ഷം രൂപവീതവും നല്‍കിയെന്നും വെളിപ്പെടുത്തല്‍. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ വീണാ വിജയന്‍ പതിനൊന്നാം പ്രതിയാണ്.