ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടികള്‍ ഇല്ലാത്ത അയല്‍വാസിയായ ദമ്പതികള്‍ക്ക് നല്‍കാന്‍ 27 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് കൗമാരക്കാരടക്കം അഞ്ചുപേര്‍ പിടിയില്‍. ഒക്ടോബര്‍ എട്ടിനാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. പൊലീസ് കണ്ടെത്തിയ കുട്ടിയെ തിരികെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തിലക് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഒക്ടോബര്‍ എട്ടിന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം ചെയ്ത മായ, കുട്ടിയെ വാങ്ങാന്‍ പദ്ധതിയിട്ട ദമ്പതികളായ ശുഭ് കരണ്‍, സന്യോഗിത എന്നിവരും രണ്ട് കൗമാരക്കാരുമാണ് അറസ്റ്റിലായത്.

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് കുഞ്ഞിനെ മായയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ക്കും 20000 രൂപയും നല്‍കി.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ശുഭ് കരണിനും ഭാര്യ സ്ന്യോഗിതയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ നവജാതശിശുവിനെ തട്ടിക്കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. സുഭാഷ് നഗറിലെ പസഫിക് മാളിന് സമീപത്ത് നിന്നാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത്.

പ്രദേശത്തെ 200 സിസിടിവി കാമറകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് സംശയിക്കുന്നവരിലേക്ക് പൊലീസ് എത്തിയത്. തട്ടിക്കൊണ്ട് പോയവര്‍ ഉപേക്ഷിച്ച വാഹനം തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരേനയിലെ ഒരു ജനവാസ മേഖലയില്‍ നിന്ന് കണ്ടെത്തി. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന വികാസിലേക്ക് പൊലീസ് എത്തി.

അനിലിന് മോഷ്ടിച്ച ഇരു ചക്രവാഹനം നല്‍കിയത് വികാസായിരുന്നു. അനില്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് ഇരുചക്രവാഹനം കൈമാറിയത്. കസ്റ്റഡിയിലെടുത്ത കൗമാരക്കാരന്‍ ചോദ്യം ചെയ്യലില്‍ ഗൂഢാലോചന വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ ഉത്തം നഗറില്‍ വീട്ടു ജോലിക്കാരിയായ മായയാണ് തട്ടിക്കൊണ്ട് പോകലില്‍ സുപ്രധാന പങ്കുവഹിച്ചതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദരാജേ ഷാരദ് ഭാസ്‌കര്‍ പറഞ്ഞു.