തിരുവനന്തപുരം: സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്റെ പിടിയിലായത്. ദേശസാല്‍കൃത ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇയാള്‍ ബാങ്കില്‍ എത്തുന്ന സാധാരണക്കാരുടെ പാസ്ബുക്കും എടിഎം കാര്‍ഡും ഉള്‍പ്പെടെ തട്ടിപ്പുകാര്‍ക്ക് സംഘടിപ്പിച്ച് നല്‍കുക ആയിരുന്നു.

സൈബര്‍ തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കുടുങ്ങിയ ഇടനിലക്കാരനായ രാജനെ പോലിസ് പിടികൂടുക ആയിരുന്നു. അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് വേണ്ടിയാണ് രാജന്‍ ഇത്തരത്തില്‍ പാസ്ബുക്കുകളും എടിഎം കാര്‍ഡും സംഘടിപ്പിച്ച് നല്‍കിയിരുന്നത്. ഇതുവഴി പ്രതിമാസം 20 ലക്ഷത്തിലധികം രൂപ രാജന്‍ സമ്പാദിച്ചിരുന്നതായി പോലിസ് കണ്ടെത്തി.

നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെ തന്ത്രത്തില്‍ കൈവശപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. രാജ്യത്തിന് പുറത്തും അകത്തും വല വിരിച്ചിട്ടുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ അപഹരിച്ചെടുക്കുന്ന തുകകള്‍ രാജന്‍ കൈവശപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളില്‍ വന്നുചേരും. ഇത്തരത്തില്‍ വരുന്ന പണം പിന്‍വലിച്ച് സൈബര്‍ മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് എത്തിച്ചു നല്‍കുകയുമാണ് രാജന്‍ ചെയ്തിരുന്നത്.

ഇടനിലക്കാരനായാണ് രാജന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പാറശാല പൊലീസ് പറയുന്നു. തട്ടിപ്പ് കേസില്‍ ഷെഫീക്ക് എന്ന യുവാവിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. രാജന്റെ ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ഷെഫീക്കിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് രാജനെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. നിരവധി ബാങ്ക് അക്കൗണ്ടുകളും സ്വന്തമായി സംരക്ഷിച്ചുവന്നിരുന്ന ഇതോടെ നിരീക്ഷിച്ച പൊലീസ് തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളുടെ അന്താരാഷ്ട്ര ബന്ധങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്.