മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവായ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അഞ്ജലിയും കാമുകനായ അജയ്യുമാണ് അറസ്റ്റിലായത്. ശരീരത്തില്‍ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തില്‍ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കള്‍ കൊലപ്പെടുത്തിയതാകാം എന്നിയിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തില്‍ ഭാര്യ ഒളിവിലാണെന്നു മനസ്സിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുറ്റകൃത്യം ചെയ്തത് ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്.

മൂന്നു കുട്ടികളുടെ മാതാവായ യുവതി കാമുകനെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. പൊലീസ് അന്വേഷണത്തില്‍ രാഹുലിന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയ ബന്ധമുണ്ടെന്ന് കണ്ടെത്തി. പൊലീസ് എത്തിയപ്പോള്‍ അജയ്യും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ അജയ് കുറ്റം സമ്മതിച്ചു. അഞ്ജലി നിര്‍ദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാന്‍ഡ് ചെയ്തു.