കോതമംഗലം: കോതമംഗലം ഇന്ദിരഗാന്ധി കോളജില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി മാങ്കുളം സ്വദേശിനി നന്ദനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും. ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് & സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. കോളജ് അധികൃതര്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എന്നും നന്ദനയുടെ പിതാവ് ഹരി പറഞ്ഞു.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നന്ദനയുടെ കാല്‍ നിലത്തു മുട്ടിയാണ് നില്‍ക്കുന്നതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. നന്ദനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ആരുമായും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നും കോളജില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അസ്വഭാവികത കാണുന്നില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. നെല്ലിക്കുഴിയിലെ കോളജ് കോംപൗണ്ടിലെ ഹോസ്റ്റലിലാണ് നന്ദന താമസിച്ചിരുന്നത്. ശനി, ഞായര്‍ അവധിയെ തുടര്‍ന്ന് നന്ദനയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നുപേര്‍ വീട്ടിലേക്ക് പോയിരുന്നു. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം എട്ട് മണിക്ക് മടങ്ങിയെത്തി പരിശോധിച്ചപ്പോളാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ക്യാമ്പസിലോ ഹോസ്റ്റലിലോ നന്ദനയെക്കുറിച്ച് ആര്‍ക്കും ഭിന്നഭിപ്രായം ഇല്ല എന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോണ്‍ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റല്‍ മെട്രന്‍ പറഞ്ഞിരുന്നതായി കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു നന്ദന. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്. പ്രാഥമിക പരിശോധനയില്‍ നന്ദനയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. നന്ദനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.