ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദിനെ (32) മുഖ്യപ്രതിയായി തിരിച്ചറിഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്നും സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, സ്‌ഫോടനം നടത്തുന്നതിന് മുമ്പ് ഉമര്‍ മൂന്ന് മണിക്കൂറോളം കാറില്‍ ചെലവഴിച്ചതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സ്‌ഫോടനത്തില്‍ ഉമറും മരിച്ചോ എന്ന സാധ്യത തള്ളിക്കളയാതെ അന്വേഷണം പുരോഗമിക്കുകയാണ്; ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായിരുന്ന ഉമര്‍, 1989 ഫെബ്രുവരി 24-ന് ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് ജനിച്ചത്. സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ മുന്‍ ഉടമകളെ പോലീസ് കണ്ടെത്തുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. കാറിന്റെ യഥാര്‍ത്ഥ ഉടമയായ മുഹമ്മദ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തു. സല്‍മാന്‍ ഒന്നര വര്‍ഷം മുന്‍പ് ഒഖ്ലയിലെ ദേവേന്ദ്രന് കാര്‍ വിറ്റിരുന്നു. പിന്നീട് അംബാലയിലെ ഒരാള്‍ക്കും, തുടര്‍ന്ന് പുല്‍വാമയിലെ താരിഖിനും ഉമറിനും കാര്‍ കൈമാറിയതായും അന്വേഷണത്തില്‍ വ്യക്തമായി. 'വൈറ്റ് കോളര്‍' ഭീകര മൊഡ്യൂളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റിലായ ഡോ. ആദില്‍ അഹമ്മദ് റാഥര്‍, ഡോ. മുജമ്മില്‍ ഷക്കീല്‍ എന്നിവരുടെ അടുത്ത സഹായിയായിരുന്നു ഉമര്‍ മുഹമ്മദ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ നിര്‍ണായക തിരിച്ചറിയല്‍ സ്‌ഫോടനക്കേസിലെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവാകും.

തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ റെഡ് ഫോര്‍ട്ട് പരിസരത്ത് നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ മുഹമ്മദ് ആണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. സ്‌ഫോടനത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് ആക്രമണത്തിന് ഉപയോഗിച്ച കാറില്‍ ഇയാളെ കണ്ടതായി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതൊരു ചാവേര്‍ ആക്രമണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം, അതീവ ഗുരുതരമായ ഈ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ സ്‌ഫോടനത്തിന് ഫരീദാബാദില്‍ നിന്ന് നേരത്തെ അറസ്റ്റിലായ ഒരു ഭീകരസംഘടനയിലെ രണ്ട് ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍, സ്‌ഫോടനത്തില്‍ ഉപയോഗിച്ച ഹ്യുണ്ടായ് ശ20 കാറിന്റെ യഥാര്‍ത്ഥ ഉടമയായ മുഹമ്മദ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. താന്‍ വാഹനം മറ്റൊരാള്‍ക്ക് വിറ്റതായി സല്‍മാന്‍ മൊഴി നല്‍കിയത് അന്വേഷണത്തില്‍ വഴിത്തിരിവായി.

സല്‍മാന്റെ മൊഴി പിന്തുടര്‍ന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ (ആര്‍ടിഒ) സഹായത്തോടെ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് കാറിന്റെ നിലവിലെ ഉടമ പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ മുഹമ്മദാണെന്ന് കണ്ടെത്താനായത്. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് സ്‌ഫോടന സ്ഥലത്ത് ഡോ. ഉമര്‍ മുഹമ്മദിന്റെ സാന്നിധ്യം ഇയാള്‍ക്ക് ആക്രമണത്തിലുള്ള നേരിട്ടുള്ള പങ്കും സൂത്രധാരകന്റെ വേഷവും വ്യക്തമാക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനായി രാജ്യവ്യാപകമായി ഇപ്പോള്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നല്‍കുന്ന വിവരമനുസരിച്ച്, ഉമര്‍ ഫരീദാബാദിലും പുല്‍വാമയിലും ബന്ധങ്ങളുള്ള ഒരു 'വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിന്റെ' ഭാഗമാണെന്ന് കരുതുന്നു. വടക്കേ ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലും സൗകര്യമൊരുക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ സ്‌ഫോടനത്തിനായി ആര്‍ഡിഎക്‌സും അമോണിയം നൈട്രേറ്റും കലര്‍ന്ന ഉഗ്ര സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.

ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം തിരക്കേറിയ സിഗ്‌നലില്‍ വൈകുന്നേരം 6:48 ഓടെയാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, ഉമര്‍ താന്‍ ഓടിച്ച വെള്ള ഹ്യുണ്ടായ് ഐ20 കാര്‍ 3:19 ന് ചെങ്കോട്ടയ്ക്കടുത്തുള്ള ഒരു പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തി, ഏകദേശം മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഒറ്റയ്ക്ക് ഇരുന്നു. ഈ സമയത്ത് ഇയാള്‍ ആരോടും സംസാരിക്കുകയോ പരിഭ്രാന്തനാവുകയോ ചെയ്തില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ക്കോ ഒരു ട്രിഗര്‍ കമാന്‍ഡിനോ വേണ്ടിയാകാം ഈ കാത്തിരിപ്പെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.