ബംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവാവിനൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി. വിഷ്ണു (39)വിനെയാണ് ബംഗളൂരുവിലെ യെല്ലനഹള്ളി റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്മെന്റിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രകുമാര്‍പത്മകുമാരി ദമ്പതികളുടെ മകനാണ്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന സൂര്യ കുമാരി (38), ജ്യോതി (38) എന്നിവരോടൊപ്പമാണ് വിഷ്ണു ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. യുവതികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ജിഷ്ണു വിവരം അറിഞ്ഞത്. വിഷ്ണു യുവതികളുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കിയതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു. യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായും, ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തുടര്‍ച്ചയായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ബംഗളൂരു ഹൊസൂര്‍ റോഡിലെ ഐകെഎസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു വിഷ്ണു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എടത്തറ കളഭം വീട്ടില്‍ ചന്ദ്രകുമാര്‍ പത്മകുമാരി ദമ്പതികളുടെ മകനാണ് വിഷ്ണു. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്ന 38 വയസുള്ള സൂര്യ കുമാരി, ജ്യോതി എന്നീ യുവതികളോടൊപ്പമാണ് വിഷ്ണു അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്നത്.

നാല് വര്‍ഷത്തോളമായി ബെംഗളൂരുവിലെ ഒരു മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവ്, രണ്ട് യുവതികളോടൊപ്പം വാടക അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. നവംബര്‍ ഏഴിന് പുലര്‍ച്ചെ 4:30-ഓടെ ഒരു യുവതിയാണ് യുവാവിന്റെ മൃതദേഹം ശുചിമുറിയില്‍ കണ്ടെത്തുന്നത്. പുലര്‍ച്ചെ 5 മണിയോടെ യുവതികളില്‍ ഒരാള്‍ യുവാവിന്റെ സഹോദരനെ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലെത്തിയ സഹോദരന്‍ സെന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം തിരിച്ചറിഞ്ഞു.

നവംബര്‍ എട്ടിന്, യുവാവിന്റെ സഹോദരന്‍ ഹുളിമാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരിച്ചയാളും യുവതികളും തമ്മില്‍ വ്യക്തിബന്ധങ്ങളെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി യുവതികളുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് തനിക്ക് മനസ്സിലായെന്ന് പരാതിയില്‍ പറയുന്നു. മരിക്കുന്നതിന് മുന്‍പ് യുവാവ് യുവതികളിലൊരാളുമായി ബന്ധത്തിലായിരുന്നു എന്നും, മറ്റേ യുവതിയുമായും മുന്‍പ് ബന്ധമുണ്ടായിരുന്നതും തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹുളിമാവ് പോലീസ് രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.