കൊച്ചി: അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്ത പന്ത്രണ്ട് വയസുകാരന് മര്‍ദനം. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ മകനെയാണ് അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത്. മകന്റെ പരാതിയില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ എളമക്കര പൊലീസ് കേസെടുത്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ അമ്മയ്ക്കും ആണ്‍സുഹൃത്തായ യൂ ട്യൂബ് ചാനല്‍ അവതാരകനെതിരെയാണ് കേസ്.

മ്മയുടെ അടുത്ത് കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മര്‍ദന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ നെഞ്ചില്‍ അമ്മ കൈവിരലുകള്‍ കൊണ്ട് മാന്തി മുറിവുണ്ടാകുകയായിരുന്നു. കൂടാതെ കുട്ടിയുടെ തല ആണ്‍സുഹൃത്ത് പലതവണ ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും എളമക്കര പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു.

അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടി പറഞ്ഞത്:

'ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന്‍ ഇടയ്ക്ക് നില്‍ക്കാന്‍ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍ കയറിക്കിടന്നു. ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ മാറിയില്ല. ചേട്ടന്‍ പറഞ്ഞു എന്നെ തൊട്ടാല്‍ ഞാന്‍ നിന്നെ അടിക്കും. പക്ഷേ ഞാന്‍ മാറിയില്ല. അമ്മയെ വിളിച്ചപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു. ചേട്ടന്‍ എന്റെ കഴുത്തില്‍ പിടിച്ചിട്ട് ബാത്‌റൂമിന്റെ ഡോറില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. എന്നെ ചവിട്ടി താഴെയിട്ടു. അമ്മ കണ്ടിട്ടും പ്രതികരിച്ചില്ല. ഒന്നും പറയുകയും ചെയ്തില്ല'