പ്രയാഗ് രാജ്: ഒരു മാസത്തിനിടെ രണ്ടു വിവാഹം. ഒരു വര്‍ഷത്തോളം ഇരു കുടുംബങ്ങളുമായി മുന്നോട്ട് പോയ ഭര്‍ത്താവിന് കുരുക്കായത് ഒരൊറ്റ ഫോണ്‍കോള്‍. പിന്നാലെ ഭാര്യമാര്‍ പരാതിയുമായി ഒന്നിച്ചതോടെ യുവാവ് ജയിലിലുമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സിനിമ കഥകളെ പോലും വെല്ലുന്ന സംഭവം ഉണ്ടായത്. രണ്ടു ഭാര്യമാരും പരാതിയുമായി എത്തിയതോടെ ഭര്‍ത്താവായ രാഹുല്‍ വിവാഹ തട്ടിപ്പിന് കുരുക്കിലായി. ഡെലിവറി കമ്പനിയില്‍ ജോലിക്കാരനായ രാമകൃഷ്ണ ദുബൈ എന്ന രാഹുലാണ് ഭാര്യമാര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായത്.

2024 നവംബറിലാണ് രാഹുല്‍ കാമുകിയായ കുശ്ബുവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. കുശ്ബുവുമായുള്ള വിവാഹം നടന്ന് ഒരു മാസത്തിന് ശേഷം രാഹുല്‍ മറ്റൊരു വിവാഹം കൂടി ചെയ്യേണ്ടി വന്നു. ഇത്തവണ വീട്ടുകാര്‍ കണ്ടെത്തിയ ശിവാംഗി എന്ന പെണ്‍കുട്ടിയുമായായിരുന്നു വിവാഹം കഴിച്ചത്. രണ്ടു ഭാര്യമാരായതോടെ ഇരുവര്‍ക്കുമിടയിലായി രാഹുലിന്റെ ജീവിതം. രണ്ട് സ്ഥലത്ത് രണ്ട് കുടുംബങ്ങളുമായി പ്രശ്‌നങ്ങളില്ലാതെ രാഹുല്‍ മുന്നോട്ട് പോയി.

എന്നാല്‍ ഒരു ദിവസം കുശ്ബു തന്റെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ച ഒരു ഫോണ്‍കോളില്‍ കാര്യങ്ങള്‍ തകിടംമറിഞ്ഞു. കുശ്ബു ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് ശിവാംഗിയായിരുന്നു. ഭര്‍ത്താവിനെ ഫോണില്‍ കിട്ടാന്‍ കുശ്ബു ആവശ്യപ്പെട്ടതോടെ ശിവാംഗിയും കുശ്ബുവും തമ്മില്‍ തര്‍ക്കമായി. തന്റെ ഭര്‍ത്താവിനെ വീണ്ടും വിളിക്കരുതെന്ന് ശിവാംഗി ആവശ്യപ്പെട്ടു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കുശ്ബു താനാണ് രാഹുലിന്റെ യഥാര്‍ഥ ഭാര്യയെന്ന് അവകാശപ്പെട്ടു.

തെളിവായി കുശ്ബു രാഹുലിനൊപ്പമുള്ള ചിത്രങ്ങള്‍ ശിവാംഗിക്ക് അയച്ചു നല്‍കി. ഇതോടെ ഇരുവരും രാഹുലിനെ വിളിച്ചു വരുത്തി. കള്ളം പൊളിഞ്ഞതോടെ രാഹുല്‍ ഇരുവര്‍ക്കും മുന്നില്‍ സത്യം തുറന്നു പറഞ്ഞു. വീട്ടുകാരുടെ സമ്മര്‍ദത്തിലാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് രാഹുല്‍ സമ്മതിച്ചു. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.

ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കുശ്ബു പരാതിപ്പെട്ടു. തുടര്‍ന്ന് ഇരു ഭാര്യമാരും ഒരുമിച്ച് പൊലീസ് സ്റ്റേഷനിലെത്തി. ഇരുവരും വിവാഹ ആല്‍ബം തെളിവായി സമര്‍പ്പിച്ച് രാഹുലില്‍ നിന്നും നീതി വേണമെന്ന് ആവശ്യപ്പെട്ടു. ഒന്നിലേറെപ്പേരെ വിവാഹം കഴിച്ചതിന് കേസെടുത്ത പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.