തൃശൂര്‍: രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍കുമാറിനെയും (55) ഡ്രൈവര്‍ വെളപ്പായ ചെല്ലാരി അജീഷിനെയും (25) വീടിനു മുന്നില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത് ക്വട്ടേഷന്‍. രാഗം തിയറ്ററിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംശയത്തില്‍. എന്നാല്‍ പോലീസ് ഇനിയും യഥാര്‍ത്ഥ കാരണം ഉറപ്പിച്ചിട്ടില്ല. ആക്രമണ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

തിയറ്ററിന്റെ മുന്‍ ഉടമകളുമായി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളപ്പായ റോഡ് ജംക്ഷനു സമീപത്തുവച്ചാണ് വ്യാഴാഴ്ച രാത്രി 9.30നു സുനിലിനെയും ഡ്രൈവര്‍ അജീഷിനെയും മൂന്നംഗ മുഖംമൂടി സംഘം മാരകമായി ആക്രമിച്ചത്. വെട്ടേറ്റ് കയ്യിലെ അസ്ഥി പൊട്ടിയ അജീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സുനിലിന്റെ ഇടതുകാലില്‍ വെട്ടേറ്റ ഭാഗത്തു മുപ്പതോളം തുന്നലുണ്ട്. രാഗം തിയറ്ററിന്റെ തര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ ആക്രമണ സാധ്യതയുണ്ടെന്നു സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു എന്നു സുനില്‍ പ്രതികരിച്ചു. എറണാകുളത്തു നിന്നു വെളപ്പായയിലെ വീട്ടിലേക്കു മടങ്ങിയെത്തുന്ന സമയത്തായിരുന്നു ആക്രമണം.

വീടിന്റെ ഗേറ്റ് തുറന്നു കാര്‍ അകത്തേക്കു കയറ്റാന്‍ ഡ്രൈവര്‍ അജീഷ് ഡോര്‍ തുറന്നു പുറത്തേക്കിറങ്ങിയപ്പോള്‍ ഇരുളില്‍ നിന്നു 3 പേര്‍ വടിവാളുമായി ഓടിയെത്തി വെട്ടുകയായിരുന്നു. സുനില്‍ ഡോര്‍ തുറക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഗുണ്ടാസംഘം ചുറ്റികയില്‍ തുണിചുറ്റി കാറിന്റെ വശത്തെ ചില്ലടിച്ചു തകര്‍ത്തു. വടിവാളും കത്തിയും ഉപയോഗിച്ച് വണ്ടിക്കുള്ളിലിരുന്ന സുനിലിനെ വെട്ടുകയും കുത്തുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈവിരലുകള്‍ ആഴത്തില്‍ മുറിഞ്ഞു. ഇടംകാലിന്റെ പേശിയില്‍ ആഴത്തില്‍ വെട്ടേറ്റു. തന്നെ വാഹനത്തിന്റെ ഉള്ളിലിട്ടു തീയിടാനായിരുന്നു അക്രമികളുടെ ശ്രമമെന്നു സുനില്‍ പറഞ്ഞു. ബഹളം കേട്ടു സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ മുഖംമൂടി സംഘം മറഞ്ഞു. നാട്ടുകാരാണ് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

അക്രമി സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്‍കുന്ന സൂചന. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തിയറ്റര്‍ വാടകയ്ക്കെടുത്ത് നടത്തുകയാണ്. തിയറ്റര്‍ നടത്തിപ്പിനു പുറമെ മറ്റു ബിസിനസും സുനില്‍ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായി ആരോ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സുനിലിന്റെ വീടിനു എതിര്‍വശത്തുള്ള പാലത്തിനടിയില്‍നിന്നാണ് യുവാക്കള്‍ വന്നത്. സുനിലിന്റെ വരവ് കാത്ത് വീടിനു മുമ്പില്‍ അക്രമികള്‍ തമ്പടിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഉൗര്‍ജിതമാക്കി.

തൃശൂര്‍ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.