കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. കോഴിക്കോട് വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ന്നുപോയതോടെയാണ് അപകടം.

നിയന്ത്രണം വിട്ട് അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ തന്‍സീമിനെ അപകടത്തില്‍പെട്ട കാറിനുള്ളില്‍ നിന്ന് പുറത്തിറക്കാനായില്ല.

കാറിനകത്ത് തന്‍സീമിന്റെ കാല്‍ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തിയാണ് കാറില്‍ നിന്ന് തന്‍സീമിനെ പുറത്തിറക്കിയത്. പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.