പത്തനംതിട്ട: ജില്ലാ കലോത്സവത്തിനെത്തിയ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതി പോലീസുകാരനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആറന്‍മുള നാരങ്ങാനം വലിയകുളം സ്വദേശിയായ നെടിയമഞ്ഞപ്ര വീട്ടില്‍ അജു(20) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ ആകേഷി(26) നെയാണ് പ്രതി കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്പിച്ചത്.

സ്റ്റേഷനില്‍ ആക്രമാസക്തനായ അജുവിനെയും ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അര്‍ജുന്‍ എന്നയാളെയും മെഡിക്കല്‍ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്. ജീപ്പില്‍ ഡ്രൈവര്‍ സീറ്റിന് പിന്നിലിരുന്ന പോലീസുകാരനെ ജീപ്പിന്റെ പുറകുവശം സീറ്റിലിരുന്ന പ്രതി ധരിച്ചിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയില്‍ മധ്യഭാഗത്ത് പരുക്കേറ്റ പോലീസുദ്യോഗസ്ഥന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂജില്ലാകലോത്സവത്തിന് എത്തിയ പെണ്‍കുട്ടികളെ പിന്‍ തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതി പ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പ്രിന്‍സിപ്പാളിന്റെ മൊഴി പ്രകാരം കേസെടുത്തിട്ടുണ്ട്. പോലീസുകാരനെ ദേഹോപദ്രവമേല്പിച്ചതിലേക്കും ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിച്ചതിലേക്കും അജുവിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണ്‍, സബ് ഇന്‍സ്പെക്ടര്‍ ആഷില്‍ രവി, എ.എസ്.ഐ ബിനു,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു,ജിഷ്ണു,ജിബി,കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി ആറന്‍മുള പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളള നിരവധി മോഷണക്കേസുകളില്‍ വിചാരണ നേരിടുന്നയാളും പെട്രോള്‍ പമ്പ് ജീവനക്കാരനെ പമ്പിലെത്തി ദേഹോപദ്രവമേല്പിച്ചതിന് ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെയും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.